നാട്ടിൽ ദുരന്തമുണ്ടായാൽ രക്ഷിക്കാൻ ഫയർഫോഴ്സിനും മുമ്പെ ഇനി ദുരന്തപ്രതികരണസേനയെത്തും. പ്രദേശവാസികളെ ഉൾപ്പെടുത്തി ഒാരോ സ്ഥലത്തും രൂപീകരിക്കുന്ന സേന മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ്പ്രതികരണസേനയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്ന മോക്ഡ്രില്ലോടെയായിരുന്നു ഫയർഫോഴ്സ് ആസ്ഥാനത്തെ ഉദ്ഘാടന ചടങ്ങുകൾ.
ഇത്തരം അടിയന്തര സന്ദർഭങ്ങളിൽ ഫയർഫോഴ്സിനെ കാത്തുനിൽക്കണ്ട, അതിനും മുമ്പെ പ്രദേശത്തെ പ്രഥമപ്രതികരണ സേന നിങ്ങളുടെ അടുത്തെത്തും. ഏത് അപകടങ്ങളിൽ പെട്ടവരെയും രക്ഷിക്കാൻ പരിശീലനം സിദ്ധിച്ചവർ. പതിനെട്ടിനും നാൽപതിനും ഇടയിലുള്ള സ്ത്രീകളേയും പുരുഷൻമാരെയുമാണ് സേനാംഗങ്ങളാക്കുക. പ്രഥമ ശുശ്രൂഷ, തെരച്ചിൽ, രക്ഷപെടുത്തൽ, ദുരന്ത മുന്നറിയിപ്പ്, പുനരധിവാസ ക്യാംപ് തുടങ്ങിയവയിൽ ഇവർക്ക് പരിശീലനം നൽകും. എല്ലാവർക്കും അടിയന്തര പ്രതികരണകിറ്റും, അപകടഇൻഷ്വറസും നൽകും.
കോട്ടയത്ത് 325 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ക്രമേണ എല്ലായിടത്തും വ്യാപിപ്പിക്കും. ദേശീയതലത്തിൽ ആവിഷ്കരിച്ച ആപ്ദാമിത്ര പദ്ധതി, ഫയർഫോഴ്സും ദുരന്തനിവാരണഅതോറിറ്റിയും ചേർന്നാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.