റയില്‍പാത ഇരട്ടിപ്പിക്കലും അനുബന്ധജോലികളും തുടങ്ങിയതോടെ കോട്ടയം കുറുപ്പന്തറയില്‍ റയിൽവേ ഗേറ്റിനോട് ചേർന്ന റോഡ് തകര്‍ന്നു. റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ടും റയില്‍വേ നടപടി സ്വീകരിക്കാത്തതിനാല്‍ അപകടങ്ങളും പതിവായിരിക്കുകയാണ്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ജോലികൾ തുടങ്ങിയതോടെയാണ് കുറപ്പന്തറ റയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്തെ റോഡ് തകർന്നത്. തിരക്കേറിയ ചേർത്തല ഈരാറ്റുപേട്ട ഹൈവേയുടെ ഭാഗമാണ് ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഭാരവാഹനങ്ങളടക്കം ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിലാണ് റയിൽവെയുടെ ഈ അപകടകെണി.
റയിൽവേ, റോഡ് നന്നാക്കാത്തതുമൂലം കുഴികളിൽ വീണുള്ള അപകടങ്ങളും പതിവായി. ഇരുചക്രവാഹനങ്ങളിൽ ഇതുവഴി കടന്നുപോകുന്ന വികലാംഗർ അടമുള്ളവരാണ് അപകടങ്ങളിൽപെടുന്നവരിൽ ഏറെയും. ശരാശരി അഞ്ച് അപകടങ്ങളെങ്കിലും പ്രതിദിനം ഇവിെ ഉണ്ടാകാറുണ്ടെന്നു നാട്ടുകർ പറയുന്നു
പ്രതിഷേധം ശക്തമാവുമ്പോൾ റോഡിലെ കുഴികളിൽ മണ്ണ് നിറയ്ക്കുകയാണ് റയിൽവേ ചെയ്യുന്നത്. വെയിലായാൽ പൊടി, മഴപെയ്താൽ ചെളി. ഇതോടെ കാൽനടയാത്രപോലും അസാധ്യമാകും. റയിൽവേ ഒരുക്കിയ ഈ ദുരിതം താണ്ടിവേണം മള്ളിയൂർ ക്ഷേത്രം, സെന്റ് സേവ് യേഴ്സ് പളളി, സ്കൂൾ എന്നിടങ്ങളിലേക്കെത്താൻ. മാത്രമല്ല കറുപ്പന്തറയിൽ നിന്ന് ചേർത്തലയിലേക്കുള്ള എളുപ്പമാർഗം കൂടിയായതോടെ വലിയ വാഹനബാഹുല്യമാണ് ഇവിടെ.
ഇത് ഏറെ അപകടസാധ്യതയുമുണ്ടാക്കുന്നു. വീതി കുറഞ്ഞ ഈ ഭാഗത്ത് റയിൽവേ, ഗേറ്റ് തുറക്കുന്നതോടെ തിരക്ക് കുട്ടി വാഹനങ്ങൾ ഒരുമിച്ചെത്തുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. റോഡിന്റെ അപകടാവസ്ഥ മാറ്റാൻ റയിൽവേ തയ്യാറാകാത്തതിൽ ജനപ്രതിനിധികൾക്കടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം