ശമ്പളം വിതരണം ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന ഡിജിറ്റൽ മുദ്രയുടെ വിതരണത്തിൽ പാളിച്ച. അതാത് സ്ഥാപനങ്ങളിലെ ശമ്പള വിതരണത്തിന് ചുമതലപ്പെട്ട കോട്ടയം ജില്ലയില ഡിഡിഒ മാർക്കാണ് മണിക്കൂറുകൾ കലക്ടറേറ്റിൽ കാത്തുനിൽക്കേണ്ടി വന്നത്.
ശമ്പളവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ രണ്ടായിരത്തിലധികം ഡിഡിഒമാരാണ് രാവിലെ മുതൽ കോട്ടയം കലക്ടറേറ്റിലെത്തിയത്. മണിക്കൂറുകൾ കാത്തുനിന്നിട്ടും പലർക്കും ടോക്കൺ പോലും കിട്ടിയില്ല. എത്തിയവരിൽ പലരും കഴിഞ്ഞ മാസാവസാനം ഇതേ ആവശ്യവുമായി വന്നതിന് ശേഷം ഡിജിറ്റൽ സിഗ്നേച്ചർ ലഭിക്കാത്തതിനാൽ തിരികെ പോയവരാണ്. എന്നാൽ ഇന്ന് വന്ന ഇവർക്ക് ഇതിന്റെ പരിഗണന ലഭിച്ചില്ലെന്നുമാത്രമല്ല, ആകെ ആശയക്കുഴപ്പവും. ആസൂത്രണത്തിലെ പാളിച്ചകളാണ് ആശയക്കുഴപ്പവും കാലതാമസവും ഉണ്ടാക്കിയത്.
കെൽട്രോണിനാണ് സിഗ്നേച്ചർ നൽകുന്നതിനുള്ള ചുമതല. നേരത്തെ ഏൽപിച്ചിരുന്ന സ്വകാര്യ കമ്പനി വീഴ്ച വരുത്തിയതിനെത്തുടർന്നാണ് കെൽട്രോണിനെ ചുമതല ഏൽപിച്ചത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മുഴുവൻ ഉദ്യോഗസ്ഥരയും ഒരേ ദിവസം വിളിച്ചുവരുത്തിയതും ബുദ്ധിമുട്ടു ഇരട്ടിയാക്കി