ഇടുക്കിയിലെ കാന്തല്ലൂർ, വട്ടവട മേഖലയെ പ്രത്യേക പച്ചക്കറി ഉത്പാദന കേന്ദ്രമാക്കി മാറ്റാനൊരുങ്ങി കൃഷി വകുപ്പ്. വട്ടവടയിൽ ഉത്പാദിപ്പിക്കുന്ന വെളുത്തുള്ളി പ്രത്യേക ബ്രാൻഡാക്കി വിപണിയിലെത്തിക്കാനും തീരുമാനമായി. പഴത്തോട്ടത്തും കാന്തല്ലൂരും നൂറേക്കറിൽ മാതൃകാ കൃഷിത്തോട്ടങ്ങളും സ്ഥാപിക്കും.
ശീതകാല പച്ചക്കറികളുടെ കലവറയായ കാന്തല്ലൂർ, വട്ടവട മേഖല സന്ദർശിച്ച ശേഷം മന്ത്രി വി.എസ്. സുനിൽകുമാറാണ് കൃഷി വകുപ്പിന്റെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. ദേവികുളം മേഖലയെ പ്രത്യേക പച്ചക്കറി ബ്ലോക്കായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന മുഴുവൻ പച്ചക്കറികളും ഹോർട്ടി കോർപ്പ വഴി സംഭരിച്ച് വിപണിയിലെത്തിക്കും. ഇതിന് പുറമെയാണ് മറ്റു പച്ചക്കറികളും പഴങ്ങളും പ്രദേശത്ത് പ്രത്യേക തോട്ടങ്ങളൊരുക്കി ഉത്പാദിപ്പിക്കാനുള്ള തീരുമാനം. വട്ടവടയിലെ വെള്ളുത്തുള്ളി കർഷകർക്ക് പ്രത്യേക പദ്ധതികളും ഇത്തവണ ആവിഷ്കരിച്ചിട്ടുണ്ട്. ഭൗമ സൂചിക പദവി ഉൾപ്പെടെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
ഓണത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് കോടി രൂപ അനുവദിച്ചു കൃഷിയിറക്കാൻ മൂന്ന് കോടിരൂപ കർഷകർക്ക് വായ്പയായും നൽകും. വിളനാശം മൂലം കർഷകർക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കാൻ സർക്കാർ നൽകിവരുന്ന നഷ്ടപരിഹാര തുക രണ്ടുമുതൽ 13 ഇരട്ടിവരെയാക്കി ഉയർത്തി. കർഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാർക്കും അവർക്കു സഹായം ചെയ്യുന്ന ഉദ്യോഗസ്ഥർക്കും എതിരെ കർശന നടപടി ഉണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.