മല്‍സ്യത്തിൽ കീടനാശിനി തളിച്ച സംഭവത്തെതുടർന്ന് ഇടുക്കി ജില്ലയിലെ മുഴുവൻ മല്‍സ്യവ്യാപാരികൾക്കും ഭക്ഷ്യ സുരക്ഷ വകുപ്പ് ലൈസൻസ് നിർബന്ധമാക്കി. വണ്ണപ്പുറം പഞ്ചായത്തിലെ മുഴുവൻ മത്സ്യവിൽപ്പന കേന്ദ്രങ്ങളും അടച്ചിടാൻ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി. വിൽപന കേന്ദ്രത്തിലെ ജീവനകാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കി.
മത്സ്യത്തിൽ നിന്ന് ഈച്ചയെ അകറ്റാൻ കീടനാശിനി സ്പ്രേ ഉപയോഗിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടികൾക്ക് വേഗം കൂടിയത്. ഇടുക്കി വണ്ണപ്പുറത്തെ എസ്എംവി മത്സ്യ സൂപ്പർ മാർക്കറ്റിലാണ് കീടനാശിനി പ്രയോഗിച്ചത്. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി കടപൂട്ടി സീൽ ചെയ്തു. വണ്ണപ്പുറം മേഖലയിലെ മുഴുവൻ മത്സ്യവിൽപന കേന്ദ്രങ്ങളും അടച്ചുപൂട്ടി പഞ്ചായത്ത് നടപടി കർശനമാക്കി. പഞ്ചായത്ത് ലൈസൻസിന പുറമെ ജീവനകാർക്ക് ഹെൽത്ത് കാർഡും ലഭ്യമാക്കിയ ശേഷം കടകൾ തുറന്നാൽ മതിയെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. ആരോഗ്യ വകുപ്പിന്റെ അനുമതികൂടി ലഭിച്ചാലെ കടകൾക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിക്കുകയുള്ളൂ. വണ്ണപ്പുറം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ മത്സ്യ വ്യാപാരികളുടെയും ലൈസൻസ് പരിശോധന ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചു.
ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന തൊടുപുഴ മേഖലയിലെ രണ്ട് കടകളും ഇന്ന് അടച്ചൂപൂട്ടി. തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികളിലുൾപ്പെടെ വരും ദിവസങ്ങളിൽ പരിശോധന നടക്കും. ലൈസൻസില്ലാതെ മത്സ്യവ്യാപാരം നടത്തിയാൽ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവ് ശിക്ഷയും ലഭിക്കും. ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന കർശനമാക്കിയതോടെ ജില്ലയിലെ പല മത്സ്യവിൽപ്പന കേന്ദ്രങ്ങളും ഇന്ന് പ്രവർത്തിച്ചില്ല.