റയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും താമസിച്ചു സ്കൂളിൽ പോകേണ്ട ദുരിതത്തിൽ രണ്ടു കുട്ടികൾ. ആലപ്പുഴയിൽ നിന്നാണ് സങ്കടകരമായ ഈ വാർത്ത. വാടക നൽകാൻ പണമില്ലാതായതോടെയാണ് അഡോണയും ബിയോണയും മാതാപിതാക്കൾക്കൊപ്പം തെരുവിലായത്.
ആലപ്പുഴ ഗവൺമെന്റ് എസ്ഡിവിജെബിഎസിൽ സ്കൂൾ പ്രവേശന സമയത്ത് മേൽവിലാസം എന്ന കോളത്തിനരികിൽ കൈവിറച്ച മാതാപിതാക്കൾ. ഒൻപതുവയസുകാരി അഡോണയും അഞ്ചുവയസുകാരി ബിയോണയും പിതാവ് പോളിനോടും മാതാവ് അല്ലിയോടുമൊപ്പം വീടും അഭയവുമില്ലാതെ അലയുകയാണ്. രണ്ടുമാസം മുൻപാണു അങ്കമാലി പീച്ചാനിക്കാട്ടെ വാടകവീട്ടിൽ നിന്ന് ഇൗ കുടുംബമിറങ്ങിയത്. വാടക നൽകാൻ പണമില്ലാത്തതിനാലാണു രോഗിയായ ഭർത്താവിനും രണ്ടുപെൺമക്കൾക്കുമൊപ്പം വീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നതെന്നു അല്ലി പറയുന്നു. രോഗിയായ പോളിന് അടുത്തിടെ വീണ് പരുക്കേൽക്കുകയും ചെയ്തു. വാടകവീട്ടിൽ നിന്നിറങ്ങിയശേഷം രണ്ടുമാസം വിവിധ ബസ് സ്റ്റാൻഡുകളിലും റയിൽവേ സ്റ്റേഷനുകളിലുമായിരുന്നു താമസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആലപ്പുഴയാണ് നാട്. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും മാറിമാറി താമസിക്കുന്നതിനിടെ കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം കിട്ടി. തെരുവിലെ താമസം സ്കൂൾ പഠനത്തെ രണ്ടാം ദിവസം തന്നെ ബാധിച്ചു
റയിൽവേ സ്റ്റേഷനിൽ ദുരിതത്തിൽ കഴിയുന്ന കുടുംബത്തിന്റെ ദുരിതം മനസിലാക്കിയ ഒാട്ടോറിക്ഷ ഡ്രൈവർമാർ തങ്ങളാൽ കഴിയുന്ന സഹായം ഇവർക്കു നൽകി.എന്നാൽ കുടുംബത്തിന്റെ സ്ഥിതി കുടൂതൽ ദുരിതത്തിലായതോടെ ഒാട്ടോറിക്ഷ ഡ്രൈവർമാർ പൊലീസിന്റെ വനിതാ സെല്ലിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി കുടുംബത്തെ റയിൽവേ സ്റ്റേഷനിൽ നിന്ന് മഹിളാമന്ദിരത്തിലേക്ക് മാറ്റി.