വല്ലാർപാടത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള റോ റോ കണ്ടെയ്നർ സർവീസിന്റെ പ്രവർത്തനം നിലച്ചു. സെക്യൂരിറ്റി നിക്ഷേപം സംബന്ധിച്ച് റോ റോയുടെ ഒാപ്പറേറ്റർമാരും കൊച്ചി പോർട് ട്രസ്റ്റും തമ്മിലുണ്ടായ ഭിന്നതയാണ് സർവീസ് പ്രതിസന്ധിയിലാക്കിയത്. റോ റോ യിലൂടെയുള്ള ചരക്ക് നീക്കം രണ്ട് ദിവസത്തിനകം പുനരാരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനുള്ള തയാറെടുപ്പിലാണ് തൊഴിലാളി സംഘടനകൾ.
വല്ലാർപാടം ടെർമിനലിനേയും കൊച്ചി തുറമുഖത്തേയും ബന്ധിപ്പിക്കുന്ന ചരക്ക് ഗതാഗത സർവീസായ റോ റോ തിങ്കളാഴ്ച മുതൽ ബോൾഗാട്ടിയിലെ ജെട്ടിയിൽ അനക്കമറ്റ് കിടക്കുകയാണ്. ഒരേ സമയം 18 കണ്ടെയ്നർ ലോറികൾ വരെ ഈ റോ റോയിൽ കയറ്റാനാകും. 25 മിനുട്ട് കൊണ്ട് കൊച്ചി കായലിലൂടെ ഐലൻഡിലെത്താം. സെക്യൂരിറ്റി നിക്ഷേപം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് റോ റോ ഒാപ്പറേറ്റർമാരായാ ലോട്സ് ഷിപ്പിങ് കമ്പനിയും പോർട് ട്രസ്റ്റും തമ്മിലുണ്ടായ ഭിന്നതയാണ് സർവീസ് നിലയ്ക്കാൻ കാരണമായിരിക്കുന്നത്. 25 ലക്ഷം രൂപയായിരുന്നു നിക്ഷേപം അഞ്ചു ലക്ഷം രൂപയാക്കി കുറയ്ക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. നിക്ഷേപതുകയിലും പലവട്ടം ഇതിനോടകം ഇളവ് നൽകിയിട്ടുണ്ടെന്നും പരിശോധനയ്ക്ക് ശേഷമേ ഇത് സംബനധിച്ച് തീരുമാനമെടുക്കാൻ സാധിക്കൂവെന്നാണ് പോർട്ട് ട്രസ്റ്റിന്റെ നിലപാട്. ഇതിനിടെ സമരാഹ്വാനവുമായി തൊഴിലാളികളുടെ സംയുക്ത സമിതിയും രംഗത്തെത്തിയിട്ടുണ്ട്.
കായൽ മാർഗമുള്ള ചരക്ക് നീക്കം നിലച്ചത് വരും ദിവസങ്ങളിൽ നഗര ഗതാഗതത്തെ ബാധിക്കാനും ഇടയുണ്ട്.