മുപ്പതടി താഴ്ചയുള്ള കിണറ്റിൽ വീണ ഒന്നരവയസുകാരനായ ചെറുമകനെ സാഹസികമായി മുത്തശ്ശി രക്ഷപെടുത്തി. കോട്ടയം മാന്നാനം സ്വദേശിനിയായ ത്രേസ്യാമ്മയാണ് മാതൃവാൽസല്യത്തിന്റെ ഉദാത്ത മാതൃകയിലൂടെ രക്ഷകയായത്. ചെറിയ പരുക്കുപറ്റിയ ഇരുവരും സുഖം പ്രാപിച്ചുവരുന്നു.
ബാഹുബലിയിലെ ഈ രംഗം കണ്ടിട്ടുള്ള ത്രേസ്യാമ്മ അന്ന് അന്തം വിട്ടിട്ടുണ്ട്. എന്നാൽ രണ്ട് ദിവസം മുമ്പ് സ്വന്തം ജീവിതത്തിൽ ഇതിനേക്കൾ വലിയ സാഹസികതയാണ് ഈ അമ്മ ചെയ്തത്. കാര്യത്തിലേയ്ക്ക് വരും മുമ്പ് സംഭവ സ്ഥലമായ കിണർ ഒന്നു കാണാം. തിങ്കളാഴ്ച വൈകുന്നരം. സമയം ഏതാണ്ട് ആറുമണിയായി. ഒന്നര വയസുകാരനായ ചെറുമകൻ എയ്തൻ കുളിക്കാനുള്ള ഒരുക്കത്തിലാണ്. എണ്ണ തേപ്പിച്ചശേഷം മുറ്റത്ത് നിർത്തിയിരിക്കുകയായിരുന്നു.
നിർമാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന മണ്ണ് കിണറിന് സമീപം കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. മണ്ണിന് സമീപം കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് , ത്രേസ്യാമ്മയുടെ ശ്രദ്ധ ഒന്നുമാറിയ സമയം കൊണ്ട് കിണറ്റിലേയ്ക്ക് വീണു. കുഞ്ഞമ്മാമ്മെ എന്ന കുഞ്ഞിന്റെ വിളികേട്ടപാടെ നിലവിളിച്ചുകൊണ്ട് ഒടിയെത്തിയ ത്രേസ്യാമ്മ ഒന്നും നോക്കാതെ എടുത്തുചാടി. കുട്ടിയെ വെള്ളത്തിൽ ഉയർത്തിപ്പിടിച്ചു. പിന്നെ കയറിൽ തൂങ്ങി ഒരുമണിക്കൂറോറോളം. കൈയ്ക്കകം പൊട്ടി ചോരയൊഴകിയിട്ടും ത്രേസ്യാമ്മ പിടിവിട്ടില്ല. ഇരുവരുടെയും നിലവിളി കേട്ടെത്തിയ അയൽ വാസികൾ ആദ്യം കുഞ്ഞിനെയും പിന്നെ ത്രേസ്യാമ്മയെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചു
എയ്തൻ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിയിൽ ചികിൽസയിലാണ്. കൈയ്ക്ക് ചെറിയ പരുക്കുപറ്റിയ ത്രേസ്യാമ്മ പ്രാഥമിക ചികിൽസക്ക്ശേഷം വീട്ടിലേയ്ക്ക് പോന്നു. വീഴ്ചയിലെ പരുക്കൊന്നും ഈ അമ്മയെ ഒട്ടും അലട്ടുന്നില്ല. എയ്തൻ എത്രയും പെട്ടന്ന് വീട്ടിലേയ്ക്ക് വരുന്നത് മാത്രമാണ് ഇപ്പോൾ ത്രേസ്യാമ്മയുടെ ചിന്ത.