ഹെൽമെറ്റിലും കന്നാസിലും പച്ചക്കറി മുതൽ പ്ലാവ് വരെ നട്ടുവളർത്തുന്ന തൊടുപുഴയിലെ ന്യൂജൻ കർഷകനെ പരിചയപ്പെടാം. വെങ്ങല്ലൂർ സ്വദേശി ജോയിയാണ് ഉപയോഗശൂന്യമായ വസ്തുക്കളിൽ കൃഷി നടത്തി വിജയഗാഥ രചിക്കുന്നത്.
വർക് ഷോപ്പിലെ ജീവനക്കാരനായ ജോയി പ്രകൃതി സ്നേഹിയും കർഷകനും ആകുന്നത് എട്ട് വർഷം മുമ്പാണ്. വഴിയരികിൽ നിന്ന് ലഭിച്ച ആലിൻതൈ കന്നാസിൽ നട്ടുവളർത്തിയായിരുന്നു തുടക്കം. പിന്നീട് ആ കന്നാസിൽ പ്ലാവ്, മഞ്ചാടി, ബദാം മരങ്ങളും ഇടംപിടിച്ചു. നാല് വൃക്ഷങ്ങളും ഒരുമയോടെ ഒരുകന്നാസിൽ വെള്ളവും വളവും സ്വീകരിച്ച് തഴച്ച് വളർന്നു. ഇന്ന് കന്നാസും തകർത്ത് മരങ്ങളുടെ വേരുകൾ ഭൂമിയിൽ പടർന്നിറങ്ങി.
ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഹെൽമെറ്റ് കൃഷി. 42ലേറെ ഹെൽമറ്റുകളിൽ മണ്ണ് നിറച്ച് വഴുതന, തക്കാളി, പച്ചമുളക് എന്നിവ കൃഷി ചെയ്തു. ഹെൽമറ്റ് ശേഖരിക്കുന്നത് കൃഷിക്കാണെന്ന് പറഞ്ഞപ്പോൾ പുച്ഛിച്ച് തള്ളിയവരായിരുന്നു ഏറെയും. വിളവ് കണ്ടപ്പോൾ അവരെല്ലാം അമ്പരന്നു. ചാക്കിൽ വാഴയും പപ്പായയും പ്ലാസ്റ്റിക് കുപ്പിയിൽ പൈനാപ്പിൾ കൃഷിയുമാണ് പുതിയ പരീക്ഷണം. കുപ്പിയിലെ പൈനാപ്പിൾ കൃഷിയിലെ ആദ്യ വിളവെടുപ്പ് കഴിഞ്ഞു. സ്കൂട്ടറിന്റെ സീറ്റിനടിയിലെ സ്റ്റോറേജ് ബോക്സും കൃഷിയ്ക്കായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ജോയിയുടെ ഈ ന്യൂജന്‍ കൃഷിക്കു പിന്തുണയുമായി കടയുടമയും മറ്റു ജീവനക്കാരും ഒപ്പമുണ്ട്. ഹെൽമെറ്റ് കൃഷിക്ക് കൊടും വേനൽ വില്ലനായെങ്കിലും മഴ തുടങ്ങുന്നതോടെ കൃഷി വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജോയ്.