കാലവർഷം കനത്തതോടെ എറണാകുളം ജില്ലയുടെ തീരപ്രദേശം കടലാക്രമണ ഭീഷണിയിൽ. പലയിടങ്ങളിലും കടൽഭിത്തി തകർന്നു. തീരത്ത് നിന്ന് പ്രധാനപാതയിലേക്കുള്ള റോഡുകളുടെ ശോച്യാവസ്ഥയും ജനജീവിതം ദുസ്സഹമാക്കുന്നു.
മണൽതിട്ടയല്ല.കടൽഭിത്തിയാണ്. കാലവർഷം എത്തുന്നതിന് മുൻപ് തന്നെ ഇവിടം ഇങ്ങിനെയായിരുന്നു. ശക്തമായ തിരയിൽ കടൽഭിത്തി ഇടിഞ്ഞുതാണു. ആർത്തലച്ച് എത്തുന്ന തിരകളെ തടുക്കാൻ ഇപ്പോൾ ഒരു കല്ലുപോലുമില്ല.എടവനക്കാട്,പഴങ്ങാട്,വെളിയത്താംപറമ്പ് തുടങ്ങിയ തീരമേഖലകളിലെ സ്ഥിതിയിതാണ്.
കടൽഭിത്തി തകർന്നിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും അധികാരികൾ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഇവിടുത്തെ റോഡുകളുടെ സ്ഥിതിയും മോശമാണ്. ചിലയിടങ്ങളിൽ റോഡ് പൂർണമായി തകർന്നു. കടൽ പ്രക്ഷുബ്ധമാകുന്നതിന് മുൻപ് ഭിത്തിയുടെ അറ്റകുറ്റപണികളെങ്കിലും നടത്തണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.