കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കാരണം നഗരസഭയുടെ അനാസ്ഥ. നഗരത്തിലെ കനാലുകളുടെ മഴക്കാലപൂർവശുചീകരണത്തിന് കരാർ നടപടികൾ പോലും നഗരസഭ പൂർത്തീകരിച്ചിട്ടില്ല. മാലിന്യം കുന്നുകൂടിയ ഒാടകളിലെ ഒഴുക്ക് നിലച്ചതോടെ പകർച്ചവ്യാധിഭീതിയിൽ കൂടിയാണ് കൊച്ചി നഗരം.
ഈ കാലവർഷം കൊച്ചിക്ക് കരുതിവച്ചിരിക്കുന്നത് മഹാമാരിയും വെള്ളപ്പൊക്കവും കൂടിയായിരിക്കുമെന്ന് വെളിവാക്കും ഈ ദൃശ്യങ്ങൾ. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പിറകിലൂടെ മുല്ലശ്ശേരി കനാലിലേക്ക് ഒഴുകിയെത്തേണ്ട ഈ ഒാട മാലിന്യം നിറഞ്ഞ് ഇപ്പോൾ പരന്നൊഴുകുന്നത് സമീപത്തെ നിരത്തിലേക്കും കെഎസ്ആർടിസി സ്റ്റാൻഡിലേക്കും.
നാട്ടുകാർ പ്രതിഷേധിച്ചതോടെ മാലിന്യം കോരിമാറ്റാൻ ജീവനക്കാരെത്തി. പക്ഷേ തോട്ടിൽ നിന്ന് കോരിയ മാലിന്യം നീക്കാൻ വാഹനമില്ല. മഴയത്ത് ഇവയെല്ലാം വീണ്ടും ഒാടയിലേക്ക് തന്നെ. നഗരത്തിലെ പ്രധാന കനാലുകളായ മുല്ലശ്ശേരി, പേരണ്ടൂർ എന്നിവയിലെ മഴക്കാലപൂർവശുചീകരണത്തിന് കരാർ നടപടികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.
നഗരത്തിലെ പ്രധാന പാതയോരങ്ങളിലെ ഒാടകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. എംജി റോഡ് ബാനർജി റോഡ് എന്നിവിടങ്ങളിലെ ഒാടകളിലെ ചെളി നീക്കിയെങ്കിലും സ്ലാബിട്ട് പൂർവസ്ഥിതിയിലാക്കാത്തത് കാൽനടയാത്രക്കാർക്കും ഭീഷണി ഉയർത്തുകയാണ്.