കടലാക്രമണത്തിൽ സർവതും നഷ്ടപ്പെടുന്ന കുടുംബങ്ങളെ സർക്കാരും കയ്യൊഴിയുന്നതായി പരാതി. തൃശൂരിലെ എറികാട്, അഴീക്കോട് ബീച്ചുകളിൽ വീട് തകർന്ന നൂറിലേറെ കുടുംബങ്ങൾക്ക് സഹായം നൽകിയില്ല. വാടകവീടുകളിലാണ് പലകുടുംബങ്ങളുടെയും താമസം
എല്ലാക്കാലത്തും കടലാക്രമണം അതിരൂക്ഷമായ പ്രദേശമാണ് തൃശൂരിലെ എറികാട് മുതൽ അഴീക്കോട് വരെയുള്ള തീരദേശം. ഒരു പതിറ്റാണ്ടിനിടെ നൂറിലേറെ വീടുകൾ കടലെടുത്ത് പോയിട്ടുണ്ട്. കടൽക്കലിയിൽ വീടും സമ്പാദ്യവുമൊക്കെ നഷ്ടമായവർക്ക് സഹായം എല്ലാവർഷവും പ്രഖ്യാപിക്കാറുണ്ടങ്കിലും ഈ നാട്ടുകാർക്ക് ഇതുവരെ കിട്ടിയിട്ടില്ല.
വീടുകൾ കടലെടുക്കുന്നതോടെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയാണ് പതിവ്. പിന്നീട് എല്ലാം ശാന്തമാകുന്നതോടെ വാഗ്ദാനം നൽകിയവർ എല്ലാം മറക്കും. ഇതോടെ ഏതെങ്കിലും വാടകവീട്ടിലോ അല്ലങ്കിൽ തീരത്ത് തീർക്കുന്ന കൂരയിലോ അന്തിയുറങ്ങേണ്ടി വരും ഇവർക്ക്.
35 വർഷമായി ഈ പ്രദേശത്തെ കടൽഭിത്തി തകർന്ന് കിടക്കുകയാണ്. അത് പുനർനിർമിക്കണമെന്ന പതിറ്റാണ്ടുകളുടെ ആവശ്യം നടപ്പാക്കാത്തതാണ് ഈ നാട്ടുകാരെ കടൽക്കലിക്ക് എറിഞ്ഞുകൊടുക്കാനിടയാക്കുന്നത്.