ഗുരുവായൂർ ക്ഷേത്രത്തിന്റെ ചുമരുകളിൽ കൃഷ്ണകഥകൾ പുനർജനിക്കുന്നു. ഭാഗവതത്തിലെ കഥാ സന്ദർഭങ്ങളാണ് ചിത്ര രൂപത്തിൽ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിലെ വിദ്യാർഥികൾ വരച്ചൊരുക്കുന്നത്.
ഗുരുവായൂരമ്പലത്തിയാൽ ഇനി കൃഷ്ണ വിഗ്രഹം കണ്ട് തൊഴും മുൻപേ കൃഷ്ണകഥകൾ കാണാം.ചിത്രരൂപത്തിൽ. ക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തോട് ചേർന്ന ചുറ്റുമതിലിൽ കഥാ സന്ദർഭങ്ങൾ ചുമർചിത്രങ്ങളായി വരച്ചെടുക്കുകയാണ്. ഗുരുവായൂർ ക്ഷേത്രം ചുമർചിത്ര പഠനകേന്ദ്രത്തിലെ വിദ്യാർഥികളാണ് ഈ പുനരാവിഷ്കാരത്തിന് നിറവും രൂപവും നൽകുന്നത്. വൃന്ദാവനത്തിലെ കൃഷ്ണലീലകളും രാധയോടൊപ്പമുള്ള ഊഞ്ഞാലാട്ടവും രുഗ്മിണി സ്വയംവരവും തുടങ്ങി ഭാഗവതത്തിലെ കഥകളാണ് ചുമരിൽ വിരിയുന്നത്.
ദേവസ്വം ഭരണസമിതിയുടെ അനുമതിയോടെയാണ് ചിത്രം വര. ഗുരുവായൂർ ക്ഷേത്രത്തിലെ പുണ്യമാസമായ വൈശാഖമാസം കഴിയും മുൻപ് ചിത്രരചന പൂർത്തിയാക്കാനാണ് ശ്രമം. ദേവസ്വം പഠനകേന്ദ്രത്തിൽ നിന്ന് പഠിച്ചിറങ്ങിയ ഏതാനും കലാകാരൻമാരും ചിത്രരചനയിൽ സജീവമായുണ്ട്. ആദ്യമായാണ് ഗുരുവായൂർ ക്ഷേത്ര മതിലിൽ ചിത്രങ്ങൾ വിരിയുന്നത്.