കണ്ണൂരിൽ കാളയെ പരസ്യമായി അറുത്തത് വിവാദമായതിനിടെ തൃശൂരിൽ കെ.എസ്.യുവിന്റെ ബീഫ് ഫെസ്റ്റിവൽ. ഇടത് സഹയാത്രികരെയും പൊതുജനങ്ങളെയും അണിനിരത്തിയായിരുന്നു പ്രതിഷേധ സമരം.
കാളയെ പരസ്യമായി അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോൺഗ്രസുകാർ പാർട്ടിയിൽ നിന്ന് തന്നെ പുറത്തായതിന് പിന്നാലെയാണ് തൃശൂരിലെ കെ.എസ്.യുക്കാരുടെ പ്രതിഷേധം. പ്രതിഷേധം പാരയാകാതിരിക്കാൻ ഹോട്ടലിൽ നിന്ന് ബീഫ് കറി വാങ്ങിയാണ് സമരക്കാരെത്തിയത്. ബീഫും റൊട്ടിയും നിരത്തി ഉശിരൻ മുദ്രാവാക്യം വിളിച്ച് അവശം കൂടി.
സ്വന്തം പാർട്ടി യിലെ നേതാക്കൻമാരെ ഒഴിവാക്കി ഇടത് സഹയാത്രിക പാർവതി പവനനായിരുന്നു ഉദ്ഘാടനം, കോർപ്പറേഷൻ ഓഫീസ് പരിസരത്ത് കൂടിയവർക്കെല്ലാം ബീഫ് കറിയും ബ്രെഡും വിളമ്പി. സമരം നിയന്ത്രിക്കാനെത്തിയ പൊലിസുകാർക്കും നൽകിയെങ്കിലും ഭൂരിഭാഗം പേരും കഴിച്ചില്ല. സ്നേഹത്തോടെ യു ള്ള നിർബന്ധത്തിനൊടുവിൽ ഒരു എ.എസ്.ഐ മാത്രം ഒരു കഷ്ണം രുചിച്ച് നോക്കി.