തൃശൂർ മെഡിക്കൽ കോളജിലെ ശുചിമുറിയില്‍ നിന്നടക്കമുള്ള മാലിന്യങ്ങൾ പരിസരത്തെ ജനവാസ മേഖലയിലേക്ക് ഒഴുക്കുന്നു. മാലിന്യം കലർന്ന് സമീപത്തെ അമ്പതിലേറെ കിണറുകൾ ഉപയോഗശൂന്യമായി. കൃഷിയെയും ദോഷകരമായി ബാധിക്കുന്നതായി പരാതി.
കടുത്ത വേനൽക്കാലത്തും നിറയെ വെള്ളമുണ്ട് ഈ കുളത്തിൽ. നാല് പതിറ്റാണ്ടായി ഒട്ടേറെ കുടുംബങ്ങളുടെ ആശ്രയം. എന്നാലിപ്പോൾ കൈകൊണ്ട് തൊടാൻ പോലും കൊള്ളാത്ത വിധം മലിനമാണ് കുളത്തിലെ വെള്ളം. ഇത്തരത്തിൽ വീട്ടുമുറ്റത്ത് കിണറുകളിൽ വെള്ളമുണ്ടായിട്ടും ഉപയോഗിക്കാനാവാതെ , പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് വെളപ്പായ ഗ്രാമക്കാർ.
മെഡിക്കൽ കോളജിന് പരിസരത്തുള്ള വെളപ്പായ ഗ്രാമത്തിലെ അമ്പതിലേറെ കിണറുകളിലെ വെള്ളമാണ് ഇത്തരത്തിൽ ദുർഗന്ധം വമിക്കുന്ന മലിനജലമായിരിക്കുന്നത്. ഇതിന്റെ ഏക കാരണം മെഡിക്കൽ കോളജിൽ നിന്ന് കക്കൂസ് മാലിന്യമടക്കം ജനവാസ മേഖലയിലേക്ക് ഒഴുക്കിവിടുന്നതാണ്. മെഡിക്കൽ കോളജിന് പിന്നിലുള്ള ടാങ്കിലെ മാലിന്യമാണ് വീടുകളുടെ സമീപത്തൂടെ ഇങ്ങിനെ ഒഴുകി നടക്കുന്നത്. പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമില്ലാത്തതിനാൽ ഈ നാട്ടുകാരുടെ ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്.
മാലിന്യം കലരുന്നതോടെ പ്രദേശത്തെ കൃഷി പോലും പ്രതിസന്ധിയിലാണ്. ആശുപത്രിയിൽ നിന്നുള്ള ആസിഡ് മാലിന്യമടക്കം കലർന്ന് മണ്ണിന്റെ ഗുണമേൻമ നഷ്ടമാകുന്നതോടെ വിളവ് കുറയുന്നൂവെന്നാണ് പരാതി.