ഫോർട്ട്്കൊച്ചി വൈപ്പിൻ യാത്രയ്ക്കുള്ള പുതിയ ബോട്ടിന്റെ നിർമാണം പൂർത്തിയായി. നഗരസഭയ്ക്കു വേണ്ടി കെ.എസ്.ഐ.എൻ.സി നിർമിച്ച ഇരട്ട എഞ്ചിനുള്ള ഫെറി ബോട്ട് പരീക്ഷണ യാത്ര തുടങ്ങി. പത്ത് ദിവസത്തിനുള്ളിൽ ബോട്ട് കൊച്ചി നഗരസഭയ്ക്ക് കൈമാറും.
ഇതാണ് ഫോർട്ട് ക്വീൻ. വൈപ്പിൻകരയെയും ഫോർട്ട്്കൊച്ചിയേയും ബന്ധിപ്പിച്ചുള്ള യാത്രയ്ക്ക് ഒന്നരകോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച അത്യാധുനിക യാത്രാബോട്ട്. ഫോർട്ട് കൊച്ചി ബോട്ടപകടത്തെ കുറിച്ച് പഠനം നടത്തിയ ഏജൻസികളുടെ ശുപാർശപ്രകാരമാണ് ആഴമേറിയ കപ്പൽ ചാലിലൂടെയുള്ള യാത്രയ്ക്ക് ഇരട്ട എഞ്ചിനുള്ള സ്റ്റീൽബോട്ട് തന്നെ നിർമിച്ചത്. എട്ട് മാസം കൊണ്ടാണ് ബോട്ടിന്റെ നിർമാണം പൂർത്തീകരിച്ചത്. പരീക്ഷണയോട്ടം പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ ബോട്ട് സർവീസിനായി നഗരസഭയ്ക്ക് കൈമാറും.
കേരളത്തിൽ നിർമാണം പൂർത്തിയാക്കിയ ഏറ്റവും വലിയ യാത്രാ ബോട്ട് എന്ന ബഹുമതി കൂടി ഫോർട്ട് ക്വീനിന് സ്വന്തമാണ്. 146 യാത്രക്കാർക്ക് ഒരേ സമയം യാത്രചെയ്യാനാകും. ഫോർട്ട് കൊച്ചി ൈവപ്പിൻ നിവാസികളുടെ വർഷങ്ങളായുള്ള യാത്രാദുരിതത്തിന് പുതിയ ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ പരിഹാരമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇതേ റൂട്ടിലേക്കുള്ള റോ റോ ജംഗാറും ഉടൻ സർവീസ് തുടങ്ങും.