കാലവർഷം പടിവാതിൽക്കലെത്തിയിട്ടും കടലാക്രമണം തടയാൻ തൃശൂരിന്റെ തീരദേശമേഖലയിൽ മുന്നൊരുക്കങ്ങളൊന്നുമില്ല. മുപ്പത് കിലോമീറ്ററോളം പ്രദേശത്ത് കടൽഭിത്തി തകർന്ന് കിടക്കുന്നു. പലവട്ടം പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കാത്തതിനാൽ അപകടാവസ്ഥയിലാണ് നൂറിലേറെ കുടുംബങ്ങൾ അന്തിയുറങ്ങുന്നത്.
കഴിഞ്ഞ കാലവർഷത്തിന്റെ തുടക്കത്തിൽ വാടാനപ്പള്ളിയിലെ പൊക്കാഞ്ചേരി ബീച്ചിൽ നിന്നാണ് കടൽക്കലിക്് മുന്നിൽ നിസഹയരായി നിൽക്കുന്ന ഈ കുടുംബത്തെ കണ്ടത്. ഒരു വർഷം കഴിഞ്ഞ് മറ്റൊരു കാലവർഷമെത്താറാകുമ്പോൾ അതേ ബീച്ചിൽ ഞങ്ങളെത്തി.
പൊക്കാഞ്ചേരിയിൽ മാത്രമല്ല, ചേറ്റുവ മുതൽ കൊടുങ്ങല്ലൂരുവരെയുള്ള തീരദേശമേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിഞ്ച് സ്ഥലത്ത് പോലും കടൽഭിത്തി നിർമിച്ചില്ല. നൂറ് കണക്കിന് കുടുംബങ്ങൾ അപകടാവസ്ഥയിലാണ്.
ഒരു വർഷത്തിനിടെ പലഘട്ടങ്ങളിലായുണ്ടായ കടലാക്രമണത്തിൽ മുപ്പതിലേറെ വീടുകൾ തകർന്നു. കാലവർഷവുമെത്തുന്നതോടെ സ്വന്തം വീടുപേക്ഷിച്ച് പോവുകമാത്രമാണ് ജീവൻരക്ഷിക്കാനുള്ള ഏക മാർഗം.
കലിതുള്ളുന്ന കടലിനും അവഗണിക്കുന്ന ഭരണത്തിനുമിടയിൽ അലതല്ലുകയാണ് തീരദേശക്കാരുടെ കണ്ണീരും രോഷവും ആധിയുമെല്ലാം.