ആലപ്പുഴയില്‍ സംസ്ഥാന വാര്‍ഷികത്തിനെത്തിയ സിഡിഎസ് ചെയർപഴ്സൺമാരുടെ താമസത്തിനായി കുടുംബശ്രീ നടപ്പാക്കിയ സഹവാസം പദ്ധതി പ്രതിനിധികള്‍ത്തന്നെ അട്ടിമറിച്ചു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സമ്മേളനം നടക്കുന്ന പ്രദേശത്തെ അംഗങ്ങളുടെ വീട്ടില്‍ താമസം എന്നതായിരുന്നു ആശയം. ഭക്ഷണമുള്‍പ്പെടെ ഒരുക്കി ആലപ്പുഴയിലെ അംഗങ്ങള്‍ കാത്തിരുന്നെങ്കിലും വീടുകളില്‍ താമസിക്കാന്‍ സിഡിഎസ് ചെയർപഴ്സൺമാര്‍ വിസമ്മതിച്ചു.
കുടുംബശ്രീയുടെ സംസ്ഥാനതല വാർഷികാഘോഷം ആലപ്പുഴയില്‍ തുടങ്ങി. പ്ലീനറി സമ്മേളനത്തില്‍ അയല്‍ക്കൂട്ടങ്ങളെ പ്രതിനിധീകരിച്ച് ആയിരം സിഡിഎസ് ചെയർപഴ്സൺമാര്‍ പങ്കെടുക്കുന്നുണ്ട്. ഇവരുടെ താമസത്തിനായാണ് വിപ്ലവകരമായ പദ്ധതി കുടുംബശ്രീ തയ്യാറാക്കിയത്. നഗരപരിസരത്തെ കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ പ്രതിനിധികള്‍ക്കായി താമസം ഒരുക്കി. വാർഡുതലത്തിൽ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്ന എഡിഎസ് ചെയർപഴ്സൺമാരുടെ നേതൃത്വത്തിൽ ഒരുമാസം മുൻപു തന്നെ വീടുകൾ സന്ദർശിച്ച് ഇതിനായുള്ള ക്രമീകരണം നടത്തിയിരുന്നു. തുടര്‍ന്ന് പദ്ധതിക്ക് സഹവാസം എന്ന് പേരുനല്‍കി. ഭക്ഷണമുള്‍പ്പെടെ ഒരുക്കി ആലപ്പുഴയിലെ അംഗങ്ങള്‍ കാത്തിരുന്നെങ്കിലും ഇവരുടെ വീടുകളിലേക്ക് ആരുമെത്തിയില്ല. സുരക്ഷിതത്വമില്ലെന്നുപറഞ്ഞാണ് ചെയർപഴ്സൺമാർ അംഗങ്ങളുടെ വീടുകളിലെ താമസത്തിന് വിസമ്മതിച്ചത്. തുടര്‍ന്ന് സംഘാടകസമിതിക്ക് നഗരത്തിലെ ലോഡ്ജുകളിൽ ആയിരത്തോളം മുറികള്‍ അടിയന്തരമായി സജ്ജീകരിക്കേണ്ടി വന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ സമ്മതിക്കാന്‍ ഭാരവാഹികള്‍ തയ്യാറല്ല.
അംഗങ്ങളുടെ വീടുകളിൽ സഹവസിക്കുന്നതിലൂടെ സാംസ്കാരിക ആശയവിനിമയമാണ് ലക്ഷ്യമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കുടംബശ്രീ ഭാരവാഹികള്‍ പറഞ്ഞിരുന്നു. താമസത്തിന് ആളുകള്‍ എത്തില്ലെന്ന കാര്യം പ്രാദേശിക അംഗങ്ങളെ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി. എട്ടുദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷത്തിന് കരിനിഴല്‍ വീഴ്ത്തുന്നതായി സിഡിഎസ് ചെയർപഴ്സൺമാരുടെ നിലപാട്.