ആഴക്കടലിൽ പോയി മീൻ പിടിക്കുന്നത് പുരുഷൻമാരുടെ മാത്രം തൊഴിലാണെന്ന ചിന്ത മാറ്റിമറിക്കുകയാണ് തൃശൂർ ചേറ്റുവയിലെ കാർത്തികേയനും രേഖ ദമ്പതികൾ. ഇരുവരും ഒരുമിച്ചാണ് കടലിൽ പോകുന്നത്. രാജ്യത്തെ ആദ്യ മൽസ്യത്തൊഴിലാളി ദമ്പതികളായി ഇവരെ കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തു.
ഭർത്താവ് കടലിൽ പോകും. ഭാര്യ കുടിലിൽ കാത്തിരിക്കും. ഇതാണ് പൊതുവേയുള്ള സങ്കൽപമെങ്കിൽ ഇവിടെ കാർത്തികേയന്റെ കൂടെ വലപിടിച്ചും ബോട്ട് നിയന്ത്രിച്ചും രേഖയുണ്ട്. കുടുംബസമേതം മൽസ്യബന്ധനത്തിന് കടലിൽ പോകുന്ന ആദ്യ ദമ്പതികൾ. പത്ത് വർഷം മുൻപ് നീന്തൽ പോലുമറിയാതെയാണ് ഭർത്താവിന്റെ കൈപിടിച്ച് രേഖ കടലിലിറങ്ങിയത്.
ആഞ്ഞടിക്കുന്ന തിരമാലകൾക്കൊപ്പം സ്ത്രീ കടലിൽ പോകുന്നതിനെതിരായി കരയിൽ നിന്നുണ്ടായ എതിർപ്പുകളെയും മറികടന്നായിരുന്നു ഇവരുടെ യാത്ര. വലവീശി കിട്ടുന്ന മീൻ ഇരുവരും ഒന്നിച്ച് കൊണ്ട് വിൽക്കുകയും ചെയ്യും. കാലപ്പഴക്കം ചെന്ന എൻജിൻ ഉപയോഗിച്ച് ചെറിയ ഫൈബർ ബോട്ടിൽ കാറും കോളും നോക്കാതെ ആഴക്കടലിലേക്ക് യാത്ര ചെയ്യുമ്പോൾ ഉള്ളിൽ പേടിയുണ്ടെങ്കിലും നാല് പെൺകുട്ടികളടങ്ങുന്ന കുടുംബത്തെ പോറ്റാൻ യാത്ര തുടരുകയാണ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയമാണ് ഇവരെ പുരസ്കാരം നൽകി ആദരിച്ചത്.