തൃശൂർ എറണാകുളം ജില്ലകളുടെ തീരദേശ മേഖലയെ ബന്ധിപ്പിക്കുന്ന കൊടുങ്ങല്ലൂരിലെ ജങ്കാർ സർവീസ് മുടങ്ങിയിട്ട് രണ്ട് മാസമാകുന്നു. പെർമിറ്റ് കാലാവധി തീർന്ന ജങ്കാർ കരക്കടുപ്പിച്ചിട്ടതല്ലാതെ അറ്റകുറ്റപ്പണി നടത്താനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചില്ല. ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ മൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
തൃശൂർ ജില്ലയിലെ അഴീക്കോട് നിന്ന് എറണാകുളം ജില്ലയിലെ മുനമ്പത്തേക്കുള്ള ഏക യാത്രമാർഗമായിരുന്നു ജങ്കാർ സർവീസ്. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജങ്കാറിന്റെ പെർമിറ്റ് കാലാവധി മാർച്ച് 31ന് അവസാനിച്ചു. അന്ന് മുതൽ സർവീസ് അവസാനിപ്പിച്ച് ഇങ്ങിനെ കരക്കടുപ്പിച്ചിട്ടിരിക്കുകയാണ്. കൊച്ചിൻ ഷിപ്പ് യാർഡിലെത്തി അറ്റകുറ്റപ്പണി നടത്തി പരിശോധനയും പൂർത്തിയാക്കിയാൽ മാത്രമേ ഇനി സർവീസ് നടത്താനാവു. സർവീസ് അവസാനിപ്പിച്ചിട്ട് രണ്ട് മാസമാകുമ്പോളും അതിനുള്ള യാതൊരു ശ്രമവും ജില്ലാ പഞ്ചായത്ത് തുടങ്ങിയിട്ടില്ല.
ജങ്കാറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നേകാൽ കോടിയോളം രൂപയാകും. ഫണ്ട് അനുവദിക്കാത്തതാണ് തടസമായി പറയുന്നത്. അതിനാൽ തൽകാലത്തേക്ക് മറ്റൊരു ജങ്കാർ കണ്ടെത്തുമെന്നാണ് ജില്ലാ പഞ്ചായത്ത് അവകാശപ്പെടുന്നത്. എന്തായാലും മൽസ്യത്തൊഴിലാളികളും ഉദ്യോഗസ്ഥരും അടക്കം നൂറുകണക്കിന് യാത്രക്കാരുടെ പ്രതിദിന യാത്രമാർഗമാണ് നിലച്ചത്. പകരമായി ബോട്ട് സർവീസ് നടത്തുന്നുണ്ട്. എന്നാൽ ജങ്കാറിലേത് പോലെ വാഹനങ്ങൾ അക്കരയിക്കരയെത്തിക്കാൻ ബോട്ടിലാവില്ലെന്നതാണ് പ്രശ്നം. സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികളും യാത്രാദുരിതത്തിലാവും.