കുട്ടികളിൽ സാമ്പത്തികാവബോധം വളർത്താൻ ഒരു പരിശീലനം. കൊച്ചിയിലെ പരിവർത്തൻ പരിശീലനകേന്ദ്രമാണ് ക്യാംപ് ഒരുക്കിയത്. കുട്ടികൾ തന്നെ ഉണ്ടാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു.
പണത്തിന്റെ മൂല്യം, അധ്വാനത്തിന്റെ മഹത്വം. ഇത് രണ്ടും അറിഞ്ഞുവേണം കുട്ടികൾ വളരാനെന്ന് പറയുന്നത് വെറുതയല്ല. ഈ വേനലവധി അതിനായി മാറ്റിവച്ചാണ് കുഞ്ഞുമനസുകളിൽ പരിവർത്തനം ഉണ്ടാക്കാന്‍ കൊച്ചിയിലെ പരിവർത്തൻ എന്ന കൂട്ടായ്മ ശ്രമിച്ചത്.
പത്തുദിവസ ക്യാംപായിരുന്നു അദ്യം. അലങ്കാര വസ്തുക്കൾ മുതൽ ലളിതമായി ഉണ്ടാക്കാവുന്ന ഭക്ഷണങ്ങൾ വരെ തയ്യാറാക്കാൻ കുട്ടികളെ പഠിപ്പിച്ചു. ശേഷം അതിന് ഓരോന്നിനും വിലയിട്ട് ആവശ്യക്കാർക്ക് എത്തിക്കാൻ സംവിധാനമൊരുക്കി. അതിനാണ് ഈ പ്രദർശന, വിപണന മേള. ചിലവും കുട്ടികളുടെ അധ്വാനവും കണക്കാക്കി ചെറിയൊരു ലാഭവും ഓരോന്നിലും ചേർക്കാൻ അവരെ പഠിപ്പിച്ചു.
ഇങ്ങനെ വരുമാനം ഉണ്ടാക്കാന്‍ മാത്രമല്ല, കിട്ടുന്നതിന്റെ ഒരുഭാഗം തങ്ങളെപ്പോലെയൊന്നും ജീവിക്കാൻ കഴിവില്ലാത്ത കൂട്ടുകാർക്കായി നൽകാനും കുട്ടികള്‍ ഇവിടെ ശീലിച്ചു. ആറുമുതൽ പതിനാറ് വയസ് വരെയുള്ളവരാണ് ക്യാംപില്‍ പങ്കെടുത്ത് സ്വന്തം ഉൽപന്നങ്ങളുമായി മേളയില്‍ എത്തിയത്.