ഉറക്കത്തിൽ നിന്നെഴുന്നേറ്റ് നിത്യനിദ്രയിലേക്കു വഴുതിപ്പോകുന്നവരുടെ കഥകൾ മധ്യകേരളത്തിന്റെ ഉറക്കം കെടുത്തുകയാണ്. നെടുമ്പാശേരിയിലേക്കും തിരിച്ചുമുള്ള രാത്രിയാത്രകളിൽ ഉറ്റവർ വേർപിരിഞ്ഞതിന്റെ വേദനിപ്പിക്കുന്ന തലക്കെട്ടുകളാണ് പത്രത്താളുകളിൽ ദിവസവും. മകനെ യാത്രയയ്ക്കാൻ പോയ മാതാപിതാക്കൾ. മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാൻ പോയ മകൻ.... വിശുദ്ധനാടു സന്ദർശിച്ചശേഷം മടങ്ങിയെത്തിയ രക്ഷിതാക്കളെ കൂട്ടിക്കൊണ്ടു വരുന്നവഴി ഇടുക്കി പണിക്കൻകുടി സ്വദേശി മഞ്ജുഷ്, പെരുമ്പാവൂരിലെ അപകടത്തിൽ കോട്ടയം സ്വദേശി യുവ ഡോക്ടർ ആകാശ് തോമസും മാതാവ് സൂസമ്മയും ––– എയർപോർട്ടിലേക്കുള്ള രാത്രി യാത്രകളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം വർധിക്കുന്നു.ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് നെടുമ്പാശേരി യാത്രകളിൽ അപകടത്തിൽപ്പെടുന്നവരിലേറെയും.
നെടുമ്പാശേരിയിലേക്കുള്ള രാത്രിയാത്രകൾ പലപ്പോഴും മരണ യാത്രകളാകുന്നതെന്തുകൊണ്ട്?
ഈ സമയം അപകടം
പെരുമ്പാവൂർ പൊലീസിന്റെ കണക്കുകൾ പ്രകാരം ഒരു ദിവസം ശരാശരി അഞ്ചുമുതൽ ഏഴുവരെ അപകടങ്ങളാണ് നെടുമ്പാശേരിയിലേക്കുള്ള റൂട്ടിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നത്. രാത്രി 11നും പുലർച്ചെ നാലിനുമിടയിലാണ് അപകടങ്ങളിൽ ഭൂരിഭാഗവും. യാത്രയ്ക്കിടെ ഡ്രൈവർമാർ ഉറങ്ങുന്നതാണ് പല അപകടങ്ങൾക്കും കാരണം.
പിഴയ്ക്കുന്ന കണക്കുകൂട്ടൽ
അർധരാത്രിയിലും പുലർച്ചെയുമായിട്ടാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിലേറെയും നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. ഈ സമയം കണക്കാക്കി നെടുമ്പാശേരിയിൽ എത്താൻ വാഹനം പറപ്പിക്കുന്നവരാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. പലരും അവസാന നിമിഷമാണ് വാഹന യാത്രകൾ ആസൂത്രണം ചെയ്യുന്നതും സമയത്തെക്കുറിച്ചു കണക്കുകൂട്ടുന്നതും. വിമാനത്താവളത്തിലെത്താൻ വാഹനം അമിതവേഗത്തിലോടിക്കുന്നവർ അപകടത്തിലേക്കാണു സ്റ്റിയറിങ് തിരിക്കുന്നത്. കുടുംബാംഗങ്ങളെ മുഴുവൻ കൂട്ടിയാണ് പലരും വിമാനത്താവളത്തിലേക്കു പോകുന്നതും മടങ്ങുന്നതും. നെടുമ്പാശേരി റൂട്ടിൽ മരണസംഖ്യ ഉയരുന്നതിനു പിന്നിലെ മുഖ്യകാരണവും ഇതാണ്.
അമിതവേഗം,ഉറക്കം
ഉറക്കത്തിന്റെ മധ്യത്തിൽ നിന്നുമുണർന്നു വാഹനം ഓടിക്കുന്നവരും അപകടമുണ്ടാക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നുവെന്നു കൊച്ചി റേഞ്ച് ഐജി പി. വിജയൻ.
ഉറക്കം മുഴുമിക്കാത്തതിനാൽ ക്ഷീണിതരായി വാഹനമോടിക്കുന്നവർ യാത്രയ്ക്കിടെ അറിയാതെ ഉറക്കത്തിലേക്കു വഴുതിപ്പോകുന്നതും സ്വാഭാവികം. മദ്യപിച്ചശേഷം വാഹനമോടിക്കുന്നവരും ഉണ്ടെന്നു പൊലീസ് പറയുന്നു. രാത്രികാലങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വാഹനം അമിതവേഗത്തിൽ ഓടിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുന്നു. രാത്രി പത്തു കഴിഞ്ഞാൽ ട്രാഫിക് സിഗ്നൽ വകവയ്ക്കാതെ വാഹനം ഓടിക്കുന്നതും ലൈറ്റുകൾ ഡിം, ബ്രൈറ്റ് ചെയ്യാൻ തയാറാകാത്തതും അപകടത്തിനിടയാക്കുന്നു. സംസ്ഥാനത്ത് അപകടങ്ങളിൽ ഏറെയും രാത്രിയിലും പുലർച്ചെയുമാണെന്നാണ് നാറ്റ്പാക്കിന്റെ പഠന റിപ്പോർട്ട്.
വളവിൽ, തിരിവിൽ സൂക്ഷിക്കുക
ഇടുക്കി, കോട്ടയം ജില്ലകളിൽനിന്നു നെടുമ്പാശേരിയിലേക്കുള്ള റോഡുകളിൽ പലതും വളവും തിരിവുമുള്ളവയാണ്. ഇടുക്കിയിൽനിന്നുള്ള റോഡരികിൽ കൊക്കകളും ഉണ്ട്. തൊടുപുഴ– വാഴക്കുളം– നെടുമ്പാശേരി റൂട്ടിൽ വേങ്ങച്ചുവട് സ്ഥിരം അപകടമേഖലയാണ്. പെരുമ്പാവൂർ–കാലടി വഴി നെടുമ്പാശേരിയിലേക്കു പോകുമ്പോൾ ഇടയ്ക്കുള്ള ഒക്കൽ പഞ്ചായത്തിൽപ്പെട്ട കാരിക്കോട്ടെ കൊടുംവളവിലും അപകടങ്ങൾ പതിവാണെന്നു പെരുമ്പാവൂർ പൊലീസ് പറയുന്നു. കൊടുംവളവുകളിലെത്തുമ്പോൾ മാത്രമാണ് ഡ്രൈവർ അപകടം തിരിച്ചറിയുക. വാഹനം വെട്ടിത്തിരിക്കാൻ ശ്രമിക്കുന്നതിനിടെ റോഡരികിലെ താഴ്ചയിലേക്കു വാഹനം പതിക്കുന്നതും പതിവ്. റോഡിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ പിന്നിൽ ഇടിച്ചും അപകടമുണ്ടായ സംഭവങ്ങളും നെടുമ്പാശേരി റൂട്ടിൽ കൂടുതലാണ്.
രാത്രി യാത്രയിൽ ശ്രദ്ധിക്കാൻ
∙ രാത്രി ഡ്രൈവിങ്ങിനു മുമ്പു ഹെഡ്‌ലൈറ്റുകൾ, ടെയ്ൽ ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവ വൃത്തിയാക്കണം. അഴുക്കുനിറഞ്ഞ ചില്ലുകൾ കാഴ്ച അവ്യക്തമാക്കും.
∙ രാത്രിയിലെ പല റോഡപകടങ്ങളുടെയും കാരണം ഹെഡ്‌ലൈറ്റുകൾ ഡിം ചെയ്‌തു കൊടുക്കാത്തതുമൂലമുള്ള അവ്യക്‌തതയാണ്.
∙ ദീർഘദൂര യാത്രയ്‌ക്കു പുറപ്പെടുമ്പോൾ വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് വാഹനമോടിക്കരുത്. ഉറങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്.
∙ മദ്യപിച്ചശേഷമോ, മയക്കം വരാൻ സാധ്യതയുള്ള മരുന്നുകൾ കഴിച്ചിട്ടോ ഡ്രൈവ് ചെയ്യരുത്.
∙ നീണ്ട യാത്രയ്ക്കു മുൻപു കുറഞ്ഞത് ആറുമണിക്കൂർ നേരമെങ്കിലും ഉറങ്ങിയിരിക്കണം.
നെടുമ്പാശേരി റൂട്ടിൽ കൂടുതൽ ശ്രദ്ധിക്കും
നെടുമ്പാശേരി റൂട്ടിൽ അപകടങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക പദ്ധതി തയാറാക്കും. ഇതു സംബന്ധിച്ച് ആലുവ റൂറൽ എസ്പിക്കും ഇടുക്കി, കോട്ടയം ജില്ലാ പൊലീസ് മേധാവികൾക്കും പ്രത്യേകം നിർദേശം നൽകും. കൊച്ചി റേഞ്ചിന്റെ പരിധിയിൽപ്പെടുന്ന ജില്ലകളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനു പ്രത്യേക പദ്ധതി നാലുമാസം മുൻപു നടപ്പാക്കിയിരുന്നു. ഇതുപ്രകാരം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മരണനിരക്കും അപകടത്തിന്റെ തോതും കുറയ്ക്കാൻ കഴിഞ്ഞു.