ജെട്ടിയില്‍ ബോട്ടടുപ്പിക്കാത്തതിനെത്തുടര്‍ന്ന് കായലില്‍ വള്ളങ്ങള്‍കൊണ്ട് ചങ്ങല തീര്‍ത്ത് പ്രതിഷേധം. ആലപ്പുഴ ജില്ലയിലെ പെരുമ്പളത്താണ് ജലഗതാഗത, ജലസേചന വകുപ്പുകള്‍ക്കെതിരെ നാട്ടുകാര്‍ കായലിലിറങ്ങിയത്. പ്രദേശത്തുകൂടിയുള്ള ബോട്ട് സര്‍വ്വീസുകള്‍ ഇവര്‍ തടഞ്ഞു. പെരുമ്പളം ദ്വീപിലെ ശാസ്താങ്കൽ ജെട്ടിയിൽ ജലസേചന വകുപ്പിന്‍റെ ബോട്ട് ഇനി അടുപ്പിക്കേണ്ട എന്ന തീരുമാനമാണ് പ്രതിഷേധത്തിനിടയാക്കിയത്. സമീപത്തെ കാളത്തോട് ബോട്ട്ജെട്ടി പുനർനിർമാണ സമയത്ത് പകരം സംവിധാനമായാണ് ശാസ്താങ്കൽ ബോട്ട് ജെട്ടി നിർമിച്ചത്.
എന്നാല്‍ കാളത്തോട്ടെ പണി പൂര്‍ത്തിയായപ്പോള്‍ കരക്കാര്‍ കോടതിയെ സമീപിക്കുകയും പകരം തുടങ്ങിയ ജെട്ടിയില്‍ സര്‍വ്വീസ് ബോട്ട് നിര്‍ത്തേണ്ടതില്ല എന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഈ മാസം മുപ്പതുമുതലാണ് കോടതി ഉത്തരവിന് പ്രാബല്യം. എന്നാല്‍ ശാസ്താങ്കൽ ജെട്ടിയിൽ ബോട്ട് അടുപ്പിക്കേണ്ടതില്ലെന്ന് പതിനെട്ടാം തീയതി ജലഗതാഗത വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ വള്ളങ്ങളുമായി കായലിലിറങ്ങിയ പ്രതിഷേധക്കാര്‍ വട്ടവയൽ ഭാഗത്ത് വല വിരിച്ച് സര്‍ക്കാര്‍ ബോട്ട് സര്‍വ്വീസ് തടഞ്ഞു. അധികൃതര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് സമരം പിന്‍വലിച്ചത്. കോടതി നിർദേശത്തിനെതിരെ ഹർജി നൽകാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പു നല്‍കി. കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന ശാസ്താങ്കൽ ബോട്ട് ജെട്ടി നിലനിർത്തണം എന്നാണ് സമരക്കാരുടെ ആവശ്യം.