തൃശൂർ പാലിയേക്കര ടോൾ പ്ളാസയിലെ ഗതാഗതകുരുക്ക് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം ചേരും. ഒരു നിരയിൽ അഞ്ചിലേറെ വാഹനങ്ങളെത്തിയാൽ ടോൾ ഗേറ്റ് തുറന്ന് നൽകണമെന്ന വ്യവസ്ഥ പാലിക്കാനും പൊലീസിന് നിർദേശം. എ.ഐ.വൈ.എഫ് പ്രവർത്തകരുടെ സമരത്തെ തുടർന്ന് എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
തിരക്കുള്ള സമയങ്ങളിൽ നൂറ് വാഹനങ്ങൾ വരെയാണ് ടോൾ പ്ളാസയിൽ കുരുങ്ങിക്കിടക്കുന്നത്. ഗതാഗതകുരുക്കിൽ പൊറുതിമുട്ടുന്ന യാത്രക്കാർ പ്രതികരിക്കുന്നതോടെ സംഘർഷങ്ങളും കേസും പതിവാകുന്നു. ഒരു വരിയിൽ അഞ്ചിലേറെ വാഹനങ്ങളെത്തിയാൽ ടോൾ ഒഴിവാക്കണമെന്ന കരാർ വ്യവസ്ഥ പാലിക്കാത്തതാണ് ഇതിന്റെ കാരണമെന്ന് ആരോപിച്ചാണ് എ.ഐ.വൈ.എഫ് പ്രവർത്തകർ ടോൾ കമ്പനി ഓഫീസിലേക്ക് തള്ളിക്കയറിയതും ഉപരോധിച്ചതും.
എ.ഡി.എമ്മുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ കരാർ വ്യവസ്ഥ പാലിക്കുന്നൂവെന്ന് ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകി. ഗതാഗതകുരുക്ക് ഒഴിവാക്കാൻ അഞ്ചിലേറെ വാഹനങ്ങളെത്തിയാൽ ടോൾ ഗേറ്റ് തുറന്ന് വിടാൻ പൊലീസ് കാവൽ ഏർപ്പെടുത്തും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടക്കുന്ന യോഗത്തിൽ മറ്റ് തുടർനടപടികളും തീരുമാനിക്കും.
ഒല്ലൂർ എം. എൽ.എ കെ. രാജന്റെ ആവശ്യപ്രകാരം തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ തൃശൂരിലെ ജനപ്രതിനിധികളും ടോൾ കമ്പനി അധികൃതർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും.