വള്ളികുന്നം ∙ ഒരേ വയറ്റിൽ പിറന്നിട്ടും സരസമ്മ അനിയത്തിക്ക് അമ്മയാണ്. തന്റെ പത്താം വയസിൽ ജനിച്ച അനിയത്തിക്കു ചലനശേഷിയും സംസാരശേഷിയുമില്ലെന്നറിഞ്ഞപ്പോൾ കളിക്കൂട്ടുകാരിയാകേണ്ട സരസമ്മ അമ്മയുടെ സ്ഥാനം ഏറ്റെടുത്തിട്ട് 65 വർഷം പിന്നിടുന്നു. എന്നിട്ടും പരിഭവമില്ല സരസമ്മയ്ക്ക്, തന്റെ അനിയത്തിയുടെ ദുർവിധിയിലുള്ള വേദന മാത്രം.
വള്ളികുന്നം പടയണിവെട്ടം പ്ലാം വിളയിൽ സരസമ്മ (75) ഇന്നും തന്റെ സഹോദരിക്കു വേണ്ടിയാണു ജീവിക്കുന്നത്. ഒപ്പം കളിച്ചു വളരേണ്ട പ്രായം മുതൽ സഹോദരി ശോഭനയെ (65) ശുശ്രൂഷിച്ചും പരിചരിച്ചുമാണു സരസമ്മ ജീവിക്കുന്നത്.
ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടതോടെ അമ്മ ജോലിക്കു പോയിട്ടാണു വീട്ടിലെ നിത്യചെലവു കഴിഞ്ഞിരുന്നത്. അമ്മ വീട്ടിലില്ലാത്തപ്പോൾ അനിയത്തിയുടെ ചുമതല സരസമ്മയ്ക്കായി.
ദുരിതത്തിന്റെ ഭാരം താങ്ങാനാകാതെ അധികം വൈകാതെ അമ്മയുടെ ഹൃദയം നിലച്ചപ്പോൾ സഹോദരി ശോഭനയ്ക്ക് എല്ലാ അർഥത്തിലും അമ്മയായി മാറേണ്ടി വന്നു സരസമ്മയ്ക്ക്. രോഗക്കാരിയായ അനിയത്തിയുടെ ജീവൻ നിലനിർത്താൻ സ്വന്തം ജീവിതം മാറ്റിവയ്ക്കുകയായിരുന്നു അവർ.
സ്വന്തം അമ്മ നോക്കും പോലെ തന്നെ പരിചരിക്കുന്നതു സഹോദരിയാണെന്നുള്ള തിരിച്ചറിവു പോലും ശോഭനയ്ക്കില്ല എന്നറിയുമ്പോഴേ സരസമ്മയുടെ ജീവിതകഥയുടെ തീക്ഷ്ണത മനസിലാകൂ.
സഹോദരിക്കു നിരന്തരം രോഗങ്ങൾ അലട്ടുന്നതിനാൽ സരസമ്മയ്ക്കു ജോലിക്കു പോകാനാവില്ല. രണ്ടാൾക്കും കിട്ടുന്ന പെൻഷൻ ആണു ജീവിതച്ചെലവിനുള്ള മാർഗം. അനുജത്തിക്ക് ആധാർ ലഭിച്ചതു കഴിഞ്ഞ ആഴ്ചയിലാണ്.
പെൻഷൻ തുകയും അതിനാൽ മുടങ്ങിയിരുന്നു. വീട്ടിലേക്കുള്ള വഴിയുടെ വീതിക്കുറവുമൂലം വാഹനങ്ങൾ വീട്ടിലേക്ക് എത്താറില്ല. നൂറു മീറ്ററിൽ കൂടുതൽ എടുത്തുകൊണ്ടു വന്നാണു വാഹനങ്ങളിൽ കൊണ്ടുപോകാറുള്ളത്. ബുദ്ധിമുട്ടു നേരിട്ടു മനസിലാക്കിയ വള്ളികുന്നം സർക്കാർ ആശുപത്രി അധികൃർ നേരിട്ട് എത്തി ചികിൽസ നടത്താറുണ്ട്.
അനുജത്തിയുടെ സംരക്ഷണ ചുമതല എറ്റെടുത്തപ്പോൾ സരസമ്മയ്ക്കു നഷ്ടപ്പെട്ടതു സ്വന്തം കുടുംബ ജീവിതം കൂടിയാണ്. ഭർത്താവ് ഉപേക്ഷിച്ചിട്ടും ജീവനുള്ളിടത്തോളം കാലം സഹോദരിയെ പരിപാലിക്കുമെന്നുറപ്പിച്ചു കഴിയുകയാണ് ഈ ‘ചേച്ചിയമ്മ’..