പഠിക്കുന്ന കാലത്തു തന്നെ വിജയൻ കെട്ടിടം പണിക്കു പോയിരുന്നു. കൂട്ടുകാർ പത്താം ക്ലാസ് പരീക്ഷയെഴുതുമ്പോൾ വിജയൻ പത്തിൽ പഠിപ്പു നിർത്തി കോഴിക്കോട്ടെ പുത്തൂർമഠമെന്ന ഗ്രാമത്തിൽ കല്ലുചെത്തി ചുമരു കെട്ടുകയായിരുന്നു. കുറേനാളുകൾക്കു ശേഷം നാട്ടിൽ എസ്എസ്എൽസിക്കു രാത്രികാല ക്ലാസ് തുടങ്ങിയെന്നറിഞ്ഞപ്പോൾ പരീക്ഷ ഒരിക്കൽ കൂടി എഴുതാൻ ഒരു മോഹം മനസിലുദിച്ചു. ജോലി കഴിഞ്ഞു രാത്രി എട്ടു മുതൽ പത്തു മണി വരെ ക്ലാസ്.
രണ്ടു മാസം മാത്രം ക്ലാസിലിരുന്ന വിജയൻ നന്നായി പഠിച്ചുതന്നെ പരീക്ഷയെഴുതി. ശരാശരി മാർക്കോടെ ജയം. പ്രീഡിഗ്രിക്കു ചേർന്നപ്പോഴും കോളജിൽ പോയില്ല, കൂലിപ്പണി ചെയ്തു. രണ്ടു വിഷയത്തിനു ട്യൂഷനു പോയി. നല്ല മാർക്കോടെ വിജയിച്ചു. ബിഎ ഇക്കണോമിക്സ് പഠിക്കാൻ കോളജിൽ ചേർന്നപ്പോൾ കെട്ടിടനിർമാണം അവസാനിപ്പിക്കേണ്ടിവന്നു. പകരം, ബന്ധുവിനൊപ്പം സോപ്പ് നിർമാണവും കിടക്ക നിർമാണവും ആരംഭിച്ചു.
അക്കാലത്താണു പുസ്തവായന വിജയന്റെ ശീലമായത്. ആദ്യം ഒന്നും തലയിൽ കയറിയില്ല. പക്ഷേ, വായന നിർത്തിയില്ല. പതിയെ വലിയൊരു ലോകം വിജയനു മുന്നിൽ തുറന്നു. പരീക്ഷ കഴിഞ്ഞപ്പോഴേക്കും സോപ്പു കമ്പനി എട്ടുനിലയിൽ പൊട്ടി, വിജയൻ നല്ലനിലയിൽ പാസായി. തുടർന്ന് എംഎയും തുടർന്നു യുജിസി പരീക്ഷയും വിജയിച്ചു. കഷ്ടപ്പാടുകളിൽ നിന്നു പഠിച്ച് ഐഎഎസ് ആയ ഡോ.വി.പി.ജോയിയുടെ ജീവിതകഥ വായിച്ചതാണു ജീവിതത്തിൽ വഴിത്തിരിവായത്.
സിവിൽ സർവീസിലേക്ക്
ആദ്യത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഐഎഎസും ഐപിഎസുമൊന്നും ലഭിച്ചില്ല. കേന്ദ്ര സർവീസിൽ ചെറിയൊരു ജോലി. നിരാശനാകാതെ വീണ്ടും പരീക്ഷയെഴുതി. അത്തവണ ആർപിഎഫിൽ കിട്ടി. അതിനിടയിൽ കോളജ് അധ്യാപകനായും ഒരു കൈ നോക്കി. പക്ഷേ, അപ്പോഴേക്കും താൻ ഏതു പരീക്ഷയിലും വിജയിക്കുമെന്ന അഹങ്കാരം വിജയന്റെ തലയ്ക്കു പിടിച്ചിരുന്നു. ആ ലഹരിയുമായി അടുത്ത തവണ സിവിൽ സർവീസ് പരീക്ഷയെഴുതിയെങ്കിലും എല്ലാ അഹങ്കാരവും ശമിപ്പിക്കുന്നവിധം തീരെ താഴ്ന്ന മാർക്ക് ആയിരുന്നു നേട്ടം.
ഇതു വിജയനെ ഇരുത്തി ചിന്തിപ്പിച്ചു. ഒടുവിൽ തിരിച്ചറിഞ്ഞു– ‘എന്റെ പരാജയം കൊണ്ട് ഈ ലോകത്തിന് ഒന്നും സംഭവിക്കില്ല. അവസാനിക്കുന്നത് നമ്മൾ മാത്രമായിരിക്കും’. കൂടുതൽ കരുത്തോടെ സ്വപ്‌നം കണ്ട വിജയൻ അടുത്തതവണ പരീക്ഷയെഴുതി ഐപിഎസ് നേടി. പൊലീസുകാരെ പേടിയോടെ നോക്കിയിരുന്ന കുട്ടികളെ പൊലീസുകാരുടെ ചങ്ങാതിയാക്കിയ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചത് പി.വിജയൻ ആണ്.
ദാരിദ്ര്യം തന്നെ സമ്പാദ്യം
താൻ വളർന്ന ചുറ്റുപാട് മറ്റുള്ളവരുടെ കണ്ണിൽ ദാരിദ്ര്യമായിരുന്നെങ്കിലും തന്റെ കാഴ്ചപ്പാടിൽ അതു മറ്റൊന്നായിരുന്നെന്നു പി.വിജയൻ പറയാറുണ്ട്. ‘എന്റെ അച്‌ഛന്റെ പോക്കറ്റിലെ പണം നോക്കിയാൽ ഞങ്ങൾ ദരിദ്രരാണ്. പക്ഷേ, ഭക്ഷണത്തിന്റെ കാര്യത്തിലും ജീവിതത്തിന്റെ കാര്യത്തിലും സമ്പന്നർ തന്നെയായിരുന്നു. ഞങ്ങൾക്കു കൃഷിയുണ്ടായിരുന്നു.
പശുവിനെയും വളർത്തിയിരുന്നു. ഞങ്ങൾ വളരെ ദരിദ്രരായതുകൊണ്ടു രാവിലെ പാലാണു കുടിച്ചിരുന്നതെന്നു മക്കളോടു പറയാറുണ്ട്. പാലിന് അന്നു വലിയ വിലയില്ല. തേയില വാങ്ങാൻ പണമില്ലാത്തതുകൊണ്ടാണു പാൽ കുടിച്ചത്. കൃഷിയുള്ളതുകൊണ്ട് ചോറ് ഞങ്ങൾക്കൊരു പ്രശ്‌നമല്ല.
പക്ഷേ, ഹോട്ടലിൽ പോയി പൊറോട്ടയും ചിക്കനും കഴിക്കാൻ പൈസയില്ലായിരുന്നു. ഇതിനെ ദാരിദ്ര്യം എന്നു വിളിക്കാനാവുമോ? നിങ്ങൾ ഏതു പശ്‌ചാത്തലത്തിൽ ജനിച്ചു എന്നുള്ളതല്ല, അനുകൂലമല്ലാത്ത സാഹചര്യത്തെ അനുകൂലമാക്കി മാറ്റുന്നതിലാണു വിജയിക്കുന്നത്’ – ഇതാണു വിജയന്റെ വിജയരഹസ്യം.