തൃശൂർ ∙ വീടിന്റെ ആധാരത്തിനേക്കാൾ വില ആധാർ കാർഡിനുണ്ടെന്നു ചഞ്ചലിന് ഇപ്പോൾ ബോധ്യമായിക്കാണും. സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ അടിച്ചെങ്കിലും പണം കൈപ്പറ്റാൻ തിരിച്ചറിയൽ രേഖകളൊന്നും കയ്യിലില്ലാതെ അസമിലെ വീട്ടിലേക്കു ചഞ്ചൽ വണ്ടി കയറിയിട്ട് ഒരാഴ്ച കഴിയുന്നു.
തിരിച്ചറിയൽ രേഖയുമായി നാളെ മടങ്ങിയെത്തുമെന്നു സുഹൃത്തുക്കളോടു പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ വിവരമൊന്നുമില്ല. നാടുവിട്ടുപോയ ലക്ഷപ്രഭു മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ ബാങ്കിൽ കാത്തിരിക്കുകയാണു സമ്മാനാർഹമായ ഭാഗ്യക്കുറി ടിക്കറ്റ്! ചേറൂരിൽ പ്രവർത്തിക്കുന്ന ഇമേജ് ലക്കി സെന്ററിൽനിന്ന് ഒന്നരയാഴ്ച മുൻപു വിറ്റുപോയ പൗർണമി ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനമടിച്ചത്. കടയുടമ ഫ്രിന്റോ കാഞ്ഞിരത്തിങ്കൽ സമ്മാനജേതാവിനെ തിരക്കി നാടൊട്ടുക്കു നടന്നെങ്കിലും കണ്ടെത്താനായില്ല.
പിറ്റേന്നു രാവിലെ ചഞ്ചലിന്റെ ഫോൺകോൾ ഫ്രിന്റോയെ തേടിയെത്തി. ലോട്ടറിയടിച്ചതു തനിക്കാണെന്നും എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഏൽപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. ആധാർ കാർഡും പാൻ കാർഡും അടക്കമുള്ള രേഖകൾ ബാങ്ക് ആവശ്യപ്പെട്ടെങ്കിലും ഒന്നുപോലും കയ്യിലില്ലാത്തതിനാൽ താൻ അസമിലേക്കു മടങ്ങിപ്പോവുകയാണെന്നും ഉടൻ മടങ്ങിയെത്തുമെന്നും ചഞ്ചൽ പറഞ്ഞിരുന്നു. എന്നാൽ, പിന്നീടൊരുവട്ടം പോലും ചഞ്ചലിനെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ലോട്ടറി ടിക്കറ്റ് ബാങ്കിന്റെ ഏതു ശാഖയിലാണ് ഏൽപിച്ചതെന്നു പോലും വ്യക്തമല്ല. കെട്ടിട നിർമാണ ജോലികൾക്കും മറ്റുമായാണു ചഞ്ചൽ കേരളത്തിലെത്തിയത്.
വൻതുക നൽകി ഭാഗ്യദേവത അനുഗ്രഹിച്ചെങ്കിലും തിരിച്ചറിയൽ കാർഡിന്റെ രൂപത്തിൽ ഗ്രഹപ്പിഴയും കൂടെയെത്തിയത് ഇരുട്ടടിയായി. അസമിൽ എവിടെയാണ് ഇയാളുടെ വീടെന്നോ വിലാസമേതെന്നോ അറിയാത്തതിനാൽ അന്വേഷിച്ചു കണ്ടെത്താൻ മാർഗമില്ല. ആർവൈ 883346 ആണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ.