റയിൽവെ വികസനത്തിൽ ചാലക്കുടിയോട് അവഗണനയെന്ന് ആരോപിച്ച് ഇന്നസെൻറ് എം.പി എകദിന സത്യാഗ്രഹ സമരം നടത്തി. ചാലക്കുടിയില്‍ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നുമാണ് ആവശ്യം. ലാഭകരമല്ലെന്ന പേരിൽ സർവീസ് നിർത്തലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്നസെന്റ് പറഞ്ഞു.
റയിൽവേ വികസനത്തിൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തെ പൂർണമായി അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ചാലക്കുടി റയിൽവെ സ്റ്റേഷന് മുന്നിൽ ഇന്നസെന്റ് സത്യഗ്രഹം സമരം നടത്തുന്നത്. പാലരുവി എക്സ്പ്രസ് അടക്കം പുതുതായി ആരംഭിച്ച ട്രയിനുകൾക്ക് അങ്കമാലി ,ചാലക്കുടി, കൊരടി തുടങ്ങിയ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്ന നിവേദനം റയിൽവെ തളളിയതായി അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിലെ റയില്‍വെ സ്റ്റേഷനുകളുടെ വികസന പ്രവർത്തനം ഫണ്ട് നൽകാതെ അട്ടിമറിക്കുന്നുവെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ കേരളത്തെ മൊത്തത്തിൽ കേന്ദ്രം അവഗണിക്കുന്നുവെന്നും നടപടിയുണ്ടായില്ലങ്കിൽ സമരം ശക്തമാക്കുമെന്നും എം.പി അറിയിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗംഎം.സി. ജോസഫൈൻ സമരം ഉദ്ഘാടനം ചെയ്തു. ഇന്നസെന്റിന് പിന്തുണയുമായി എം.എല്‍.എമാരായ ബി.ഡി. ദേവസിയും വി.ആര്‍. സുനിൽ കുമാറും സമരത്തിൽ പങ്കെടുത്തു.