കേരളത്തിലെ ജൂതൻമാരുടെ ചരിത്രത്തെയും മിത്തിനെയും പകർത്തിയ സേതുവിൻറെ ആലിയ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ എംപി ശശിതരൂരാണ് പുസ്തകം പ്രകാശനം ചെയ്തത്. രാജ്യത്തെ തന്നെ മികച്ച പുസ്തകങ്ങൾ പുറത്തിറങ്ങുന്ന മലയാളത്തിൽ നിന്ന് കൂടുതൽ കൃതികൾ മൊഴിമാറ്റം ചെയ്യപ്പെടേണ്ടത് ആവശ്യമാണെന്ന് ശശിതരൂർ പറഞ്ഞു.
കേരളസമൂഹത്തിലും അതിൻറെ ചരിത്രത്തിലും സംസ്കാരത്തിലും വേരുറപ്പിച്ചിരുന്ന ജൂതൻമാർ ചില അവശേഷിപ്പുകൾ മാത്രം ബാക്കിയാക്കി പിതൃഭൂമിയിലേക്ക് യാത്രയായതിൻറെ കഥയാണ് സേതുവിൻറെ ആലിയ വരച്ചുകാട്ടിയത്. ലോകമൊട്ടാകെ ജൂതൻമാർ വേട്ടയാടപ്പെട്ടപ്പോൾ അവരെസ്വാഗതം ചെയ്ത ഇവിടം ജൂതൻമാരുടെ പല തലമുറകൾക്ക് പിറന്നമണ്ണായി. ഇവിടെ നിന്ന് പിതൃഭൂമിയിലേക്കുള്ള മടക്കയാത്രയാണ് ആലിയ. ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കുന്ന ആലിയയുടെ ഇംഗ്ലീഷ് പതിപ്പ് കൊച്ചിയിൽ എംപി ശശി തരൂർ പ്രകാശനം ചെയ്തു. ചരിത്രവും ഫാൻറസിയും മിത്തും കഥയുമൊക്കെച്ചേർന്ന ഒന്നാണ് ആലിയ എന്ന് കഥാകൃത്ത് സേതു പറഞ്ഞു.
കേരളത്തിലെ ജൂതസംസ്കാരത്തെക്കുറിച്ചുള്ള പല വിശദാംശങ്ങളും പങ്കുവയ്ക്കുന്ന ഈ നോവൽ മികച്ച വായനാനുഭവം സൃഷ്ടിക്കുന്നുവെന്ന് ശശിതരൂർ പറഞ്ഞു. ഇവിടേക്കുള്ള ജൂതൻമാരുടെ വരവിനു പിന്നിലെ ചരിത്രവും തരൂർ പങ്കുവച്ചു. മറുപിറവിക്ക് ശേഷം ചരിത്രപശ്ചാത്തലത്തിൽ സേതു രചിച്ച നോവലാണ് ആലിയ. ആലിയയുടെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് അധ്യാപികയും വിവർത്തകയുമായ കാതറിൻ തങ്കമ്മയാണ്.
Advertisement