തൃശൂർ പൂരത്തിന്റെ ശബ്ദ വിസ്മയം ലോകത്തിന് കേൾപ്പിച്ച് കൊടുക്കാൻ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പൂരനാട്ടിലെത്തി. പൂരത്തിന്റെ പ്രൗഡിയും ചരിത്രവും ചേർത്ത് തയാറാക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായാണ് വമ്പൻ സന്നാഹങ്ങളുമായി റസൂലും സംഘവും എത്തിയിരിക്കുന്നത്.
ഒസ്കർ ജേതാവ് ആക്ഷൻ പറഞ്ഞപ്പോൾ മേളപ്രമാണി കൊട്ടിത്തുടങ്ങി. പെരുവനവും കൂട്ടരും ഇലഞ്ഞിത്തറമേളത്തിന്റെ തനിപ്പകർപ്പൊരുക്കി. ലോകത്തെ ഏറ്റവും മികച്ച സിംഫണിയെന്ന് വിശേഷിപ്പിക്കുന്ന ഈ ശബ്ദം ഇനി ലോകം കേൾക്കും.
കാഴ്ചശേഷിയില്ലാത്തൊരാൾക്ക് പോലും ആസ്വദിക്കാവുന്ന തരത്തിൽ പൂരത്തിന്റെ ശബ്ദം ഒപ്പിയെടുക്കുകയാണ് റസൂൽ പൂക്കുട്ടി. പൂരത്തിന്റെ എൻസൈക്ളോപീഡിയ എന്ന തരത്തിലെ ഡോക്യുമെന്ററി തയാറാക്കുകയാണ് ലക്ഷ്യം. അമേരിക്കയിലെ പാംസ്റ്റൺ മൾട്ടി മീഡിയ ഉടമയും തൃശൂർ പേരാമംഗലം സ്വദേശിയുമായ രാജീവ് പനക്കലാണ് നിർമാതാവ്.
കൊടിയേറ്റം മുതൽ വെടിക്കെട്ട് വരെയുള്ള എല്ലാ ചടങ്ങുകളും ചിത്രീകരിക്കും. വിവിധയിടങ്ങളിലായി 60 ലേറെ കാമറകൾ സ്ഥാപിച്ച് ഇരുന്നൂറിലേറെ കലാകാരൻമാരാണ് ഇതിനായി അധ്വാനിക്കുന്നത്. ചിത്രീകരണത്തിന് ശേഷം ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടെ വിവരണത്തിന്റെ അകമ്പടിയോടെയുള്ള ഡോക്യുമെന്ററി മൂന്ന് മാസത്തിനുള്ളിൽ പുറത്തിറങ്ങും.