മെട്രോയ്ക്കൊപ്പം സ്മാർട്ടാകാൻ കൊച്ചിയിലെ ഓട്ടോകളും. നഗരത്തിലെ പതിനയ്യായിരം ഓട്ടോകളെ മെട്രോയുടെ ഫീഡർ സർവീസാക്കി മാറ്റാനുള്ള കെഎംആർഎൽ പദ്ധതിക്ക് ഒാട്ടോതൊഴിലാളിയൂണിയനുകളുടെ പച്ചക്കൊടി. ഊബർ മാതൃകയിൽ ഒാട്ടോ സേവനം മൊബൈൽ ആപ്പിൽ ലഭ്യമാക്കും.
സുന്ദരി ഓട്ടോയുടെ ഡ്രൈവർ സുധി കണ്ട സ്വപ്നം യാഥാർഥ്യമാകുകയാണ്. മെട്രോ ഓടി തുടങ്ങിയാൽ കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർ മുഴുവൻ ഓട്ടോ പൈലറ്റുമാരാകും. പേരിൽ മാത്രമല്ല ഡ്രൈവർമാരുടെ വേഷവും ഓട്ടോയുടെ നിറവുമെല്ലാം മാറും. ഓൺ ലൈൻ ടാക്സികളുടെ മാതൃകയിലേക്ക് നഗരത്തിലെ പതിനയ്യായിരം ഓട്ടോകളെയും കൊണ്ടുവരും. അതായത് ഉൗബർ ടാക്സി വിളിക്കും പോലെ ഒാട്ടോയും വീട്ടുമുറ്റത്തേക്കു വിളിക്കാം. പണം കൊച്ചി വൺ സ്മാർട്ട് കാർഡ് വഴി നൽകിയാൽ മതി. അതിനായി ഓട്ടോകളിൽ സ്വൈപ്പിങ് മെഷീനുകള്‍ സ്ഥാപിക്കും.
കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് മുന്നോട്ട് വെച്ച നിർദേശത്തെ തൊഴിലാളികൾ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നഗരത്തിലെ മുഴുവൻ ഓട്ടോഡ്രൈവർമാരെയും ഉൾപെടുത്തി സൊസൈറ്റി രൂപികരിക്കാനുള്ള തയാറെടുപ്പിലാണ് തൊഴിലാളി യൂണിയനുകൾ. പദ്ധതി നടപ്പിലായാൽ ഓട്ടോ പൈലറ്റുമാർക്ക് മാസ ശമ്പളവും പിഎഫും മെഡിക്കൽ ഇൻഷുറൻസും ഉൾപ്പെടെ കമ്പനി ജിവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.