മരട് നഗരസഭ ഉപാധ്യക്ഷ സ്ഥാനം ആന്‍റണി ആശാന്‍പറമ്പില്‍ രാജിവച്ചു. തനിക്കെതിരായുള്ള ക്രിമിനല്‍ കേസിലെ പരാതിക്കാരനൊപ്പം ചേര്‍ന്ന പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. എന്നാല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തനിക്കൊപ്പമാണെന്ന് രാജിവച്ചശേഷം ആന്‍റണി ആശാന്‍പറമ്പില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
തനിക്കെതിരെയുള്ള ക്രിമിനൽകേസിലെ പരാതിക്കാരനായ ഐഎൻടിയുസി പ്രവർത്തകന്‍ ഷുക്കൂറിനെ പാര്‍ട്ടി നടത്തിയ ജാഥയില്‍ പങ്കെടുപ്പിച്ചതിനെ ആന്‍റണി ആശാന്‍പറമ്പില്‍ ചോദ്യംചെയ്തിരുന്നു. കെട്ടിട നിർമാണവുമായി ബന്ധപെട്ട കരാറിൽ നിന്ന് പിൻമാറാൻ ആന്റണി ആശാൻപറമ്പിലിന്റെ നേതൃത്വത്തിൽ ഒരു സംഘം തട്ടികൊണ്ടുപോയി നഗ്നനാക്കി മർദിച്ചെന്നായിരുന്നു ഐഎൻടിയുസി പ്രവർത്തകനായ ഷുക്കൂറിന്റെ പരാതി. ഇത്ര വിവാദമുണ്ടാക്കിയ കേസില്‍ താൻ തെറ്റുചെയ്തിട്ടില്ലെന്ന് മനസിലാക്കി പ്രവർത്തകര്‍ തനിക്കൊപ്പം നിന്നപ്പോഴും പ്രാദേശിക നേതൃത്വം അവഗണിച്ചുവെന്ന് ആൻറണി ആശാൻപറമ്പിൽ പറഞ്ഞു
ആന്റണി ആശാന്‍പറമ്പിൽ പ്രതിയായ കേസില്‍ ആകെ പതിനെട്ട് പ്രതികളാണുള്ളത്. ആന്റണി ആശാൻപറമ്പിലിനെയും കൂട്ടുപ്രതി ജിംസൺ പീറ്ററിനെയും നേരത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു.