തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന ഒഴിവാക്കാൻ ആരോഗ്യവിഭാഗം ജീവനക്കാരൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ, പൊലീസില്‍ പരാതി നല്‍കാൻ കോർപ്പറേഷൻ തീരുമാനം. കൈക്കൂലി നൽകുന്ന ശബ്ദരേഖ കൃത്യമമെന്ന് ആരോഗ്യവിഭാഗം വിശദീകരിച്ചതോടെയാണ് സൈബർസെല്ലിന് പരാതി നൽകാൻ തീരുമാനിച്ചത്. അതേസമയം ഹോട്ടലുകളിൽ പരിശോധന തുടരാനും മേയർ നിർദേശം നൽകി.
തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപ്പറേഷന്റെ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും സ്റ്റാർ ഹോട്ടലുകളടക്കം 16 ഇടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചതായി കാട്ടി നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന നടത്തിയ ആരോഗ്യവിഭാഗം ജീവനക്കാരൻ ഹോട്ടലുടമയോട് കൈക്കൂലി ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്നത്.
കൈക്കൂലി നൽകാത്തതിന്റെ പേരിൽ പരിശോധന നടത്തി ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞ് വൈരാഗ്യം വീട്ടിയതാണെന്ന് ആരോപിച്ച് ഹോട്ടലുടമകളടക്കം രംഗത്തെത്തി.ഇതോടെയാണ് ആരോഗ്യവിഭാഗം സൂപ്പർവൈസറോട് മേയർ വിശദീകരണം തേടിയത്. എന്നാൽ ജീവനക്കാരാരും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും സംഭാഷണം കൃത്രിമമാണെന്നും സൂപ്പർവൈസർ റിപ്പോർട്ട് നൽകി. ഇതോടെയാണ് ഫോൺ സംഭാഷണത്തിന്റെ നിജസ്ഥിതിയടക്കം അന്വേഷിക്കാൻ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. അതേസമയം വിവാദമായെങ്കിലും തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പരിശോധനകൾ അവസാനിപ്പിക്കേണ്ടെന്നും തീരുമാനിച്ചു.