വേനലിന്റെ വരവോടെ മദ്ധ്യതിരുവിതാംകൂറിലെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ ആദിത്യപൂജകള്‍ നടന്നു. അമ്പലപ്പുഴ താലൂക്കിലെ വടക്കന്‍ ഭാഗങ്ങളിലും ചേര്‍ത്തല, വൈക്കം പ്രദേശങ്ങളിലുമാണ് പരമ്പരാഗതമായി ആദിത്യപൂജ നടക്കുന്നത്. ആലപ്പുഴ തുറവൂരില്‍ നടന്ന ആദിത്യപൂജയുടെ വിശേഷങ്ങളിലേക്ക്.
മതപരമായ ആചാരത്തെക്കാൾ ഒരു കാർഷിക അനുഷ്ഠാനമാണ് ആദിത്യപൂജ അഥവാ ഉദയംപൂജ. പാടശേഖരങ്ങള്‍ക്ക് പുറമേ ക്ഷേത്രാങ്കണങ്ങളിലും കാവുകളിലും ഈ ആചാരം നടത്തുന്നു. അപ്പമുണ്ടാക്കി സൂര്യന് നിവേദിക്കുന്നതാണ് ആദിത്യപൂജയുടെ പ്രധാന ചടങ്ങ്. പൂജയുടെ മൂന്നുദിവസം മുമ്പെങ്കിലും തുടങ്ങും ഒരുക്കങ്ങള്‍.
പൂജാകർമങ്ങള്‍ ചെയ്യുന്നവര്‍ നാല്‍പ്പത്തിയൊന്നു ദിവസം വ്രതം നോറ്റാണ് പൂജയ്ക്ക് തയാറെടുക്കുന്നത്. പരിവാരങ്ങൾക്കും വ്രതം നിർബന്ധമാണ്. പ്രത്യേകം കുഴിച്ച കുളത്തിലെ വെള്ളമാണ് പൂജാ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
പൂജയുടെ തലേന്ന് രാത്രിയാണ് അപ്പം ഉണ്ടാക്കൽ തുടങ്ങുന്നത്. നെല്ല് വേവിക്കാതെ കുത്തി എടുക്കുന്ന കുത്തരി ഉരലിലിട്ടു പൊടിച്ചാണ് അപ്പത്തിനുള്ള പൊടി ഉണ്ടാക്കുന്നത്. പഴം, കല്‍ക്കണ്ടം, ഉണക്കമുന്തിരി, ഈന്തപ്പഴം, നെയ്യ് തുടങ്ങിയവയ്ക്കൊപ്പം ശർക്കരപ്പാനി ചേർത്ത് കുഴമ്പ് പോലെ ആക്കും. ഇതിലേക്ക് അരിപ്പൊടി ചേർത്ത് കരിക്കിൻ വെള്ളം ഉപയോഗിച്ച് കുഴച്ചാണ് അപ്പം നിര്‍മിക്കുന്നത്. തുടര്‍ന്ന് ഓട്ടുരുളിയില്‍ അപ്പം ചുട്ടെടുക്കും. അപ്പം ഉണ്ടാക്കാനായി വെളിച്ചെണ്ണയും പ്രത്യേകമായാണ് തയാറാക്കുന്നത്. പച്ചത്തേങ്ങ ചുരണ്ടി പാൽ പിഴിഞ്ഞ്, അതു തിളപ്പിച്ച് വറ്റിച്ചു ഉണ്ടാക്കുന്ന എണ്ണയാണ് ഉപയോഗിക്കുന്നത്. ഒരു അപ്പം ശരിയാകാൻ മാത്രം ഏകദേശം അര മണിക്കൂർ എടുക്കും.
അപ്പം തയാറായിക്കഴിഞ്ഞാല്‍ രാത്രിയില്‍ത്തന്നെ ആദ്യം ചന്ദ്രനുള്ള നിവേദ്യമാണ്. ചുട്ടുകഴിഞ്ഞ അപ്പം പാത്രങ്ങളിൽ താലം ആയി അടുക്കുന്നു. ഒരു കിണ്ണത്തിൽ ഏഴ് അപ്പങ്ങൾ വയ്ക്കും. രാഹുവും കേതുവും ഒഴികെയുള്ള സപ്തഗ്രഹങ്ങളുടെ പ്രതീകമാണിത്. താലത്തിന് നടുക്ക് തേങ്ങാമുറിയിൽ തിരിയിട്ടു കത്തിക്കും. കൊതുമ്പിന്റെ രണ്ടു കൊച്ചുചീളുകളില്‍ തുണിചുറ്റിയ കോല്‍ത്തിരിയും ഉണ്ടാകും. അപ്പത്താലങ്ങൾ പൂജക്കായി ഒരുക്കി നിരത്തി കഴിഞ്ഞാൽ പിന്നെ പൂജ തുടങ്ങും. അപ്പം നിറച്ച താലങ്ങള്‍ പാടത്തിന്റെ മധ്യത്തില്‍ വന്ന് ചന്ദ്രന് അഭിമുഖമായി ഉയര്‍ത്തിക്കാട്ടുന്നു. പുരുഷന്‍മാര്‍ മാത്രമേ താലം ഉയര്‍ത്തുകയുള്ളൂ.
കൊട്ടില്‍, ഇളംപന്തല്‍, മുല്ലപ്പന്തല്‍ എന്നിങ്ങനെ മൂന്നു പന്തലുകളിലായാണ് പൂജകള്‍. ഇവ മൂന്നും യഥാക്രമം പരമശിവന്റെ പാദവും ഉടലും ശിരസുമാണെന്നാണ് വിശ്വാസം. പൂജക്ക് മുൻപായി കാവിൽ സർപ്പങ്ങൾക്ക് തളിച്ചുകൊട നടത്തും. മണ്ണിലെ ലവണാംശങ്ങള്‍ സര്‍പ്പങ്ങള്‍ നാവുകൊണ്ട് വലിച്ചെടുക്കുമെന്നും ഭൂമി കൃഷിയോഗ്യമാവുമെന്നുമാണ് വിശ്വാസം. രാവിലെയാണ് അപ്പം സൂര്യന് നിവേദിക്കുന്നത്. ഏഴ് അപ്പങ്ങൾ വീതം താലങ്ങളില്‍ അടുക്കും. 21 അപ്പങ്ങളുള്ള താമരത്താലവുമുണ്ട്. വിളക്കുകളും കോല്‍ത്തിരിയും തയാറാക്കും.
ഉച്ചയാകുന്നതോടെ അപ്പം നിറച്ച താലങ്ങള്‍ പാടത്തിന്റെ മധ്യത്തില്‍ വന്ന് സൂര്യന് അഭിമുഖമായി ഉയര്‍ത്തിക്കാട്ടുന്നു. ജ്വലിച്ചുനില്‍ക്കുന്ന സൂര്യനെ നഗ്നനേത്രങ്ങള്‍ കൊണ്ടു നോക്കുകയും ചെയ്യും. പന്ത്രണ്ട് മണിക്ക് മുൻപായി താലം ഉയർത്തണം എന്നാണ് നിയമം. പൂജിച്ച താലത്തിനു സമീപം അവകാശികള്‍ നില്‍പ്പുറപ്പിക്കും. പിന്നീട് എല്ലാവരും ഒരുമിച്ചു മൂന്നു പ്രാവശ്യം താലം ഉയര്‍ത്തി അപ്പം സൂര്യനു നിവേദിക്കും. സ്ത്രീകൾ കുരവയിടുകയും പുരുഷന്മാർ ആർപ്പു വിളിക്കുകയും ചെയ്തു കൊണ്ടാണ് താലം ഉയർത്തുന്നത്. സ്ത്രീകള്‍ അടുപ്പുകൂട്ടി പ്രത്യേകം നിവേദ്യം തയാറാക്കും. തുടര്‍ന്ന് വഴിപാടുകള്‍ നടത്തി ജനങ്ങള്‍ പിരിയും. പൂജകള്‍ക്ക് ശേഷം കൊട്ടില്‍ പന്തലിനടുത്തേക്ക് ഏഴു ദിവസത്തേക്ക് ആളുകള്‍ പ്രവേശിക്കില്ല.