മൂവാറ്റുപുഴയില്‍ ഡെങ്കിപ്പനി പടരുന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി നാല്പതോളം പേര് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടി. ഇവരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മൂവാറ്റുപുഴയ്ക്കടുത്തുള്ള പായിപ്ര പഞ്ചായത്തിലെ മുളവൂർ പ്രദേശം ഉൾപ്പെടുന്ന അഞ്ചാം വാർഡിലും 16ാം വാർഡിലുമാണ് കൂടുതൽ രോഗബാധിതർ. ഏതാനും മാസങ്ങൾക്കു മുമ്പ് പായിപ്ര പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡെങ്കിപ്പനിയും പടരുന്നത്. പനി പടരുന്ന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ആഴ്ചയില്‍ ഒരുദിവസം ഡ്രൈ ഡേ ആചരിക്കും. കൊതുക് പരത്തുന്ന രോഗമായതിനാൽ കൊതുകിന്റെ പ്രജനനകേന്ദ്രങ്ങൾ നശിപ്പിക്കുകയാണ് ആദ്യപടി. വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും പ്ലാസ്റ്റിക് കൂടുകളിലും പാത്രങ്ങളിലും കൊതുകുകൾ മുട്ടയിടാൻ സാധ്യതയുള്ളതിനാൽ ഇവ പൂർണമായും നശിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറയിപ്പു നൽകി.
കുടിവെള്ളം സൂക്ഷിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചുവയ്ക്കാനും നിർദേശമുണ്ട്. പനിയുണ്ടായാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണണമെന്നാണ് മുന്നറിയിപ്പ്.