നീണ്ട കാത്തിരിപ്പിനൊടുവിൽ ഗവിയിലെ താമസക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാന്‍ നടപടിയായി. അൻപത് വർഷത്തിനിടയിൽ ആദ്യമായാണ് റവന്യൂ വകുപ്പ് ഇവിടെ വിവരശേഖരണം നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ഗവിയിലെ വിവിധ ഊരുകളിലായി എണ്ണൂറിലധികം കുടുംബങ്ങളുണ്ടെങ്കിലും ആർക്കും ജാതി സർട്ടിഫിക്കറ്റില്ല. ഇതിന് പരിഹാരമെന്ന നിലയിലാണ് റവന്യൂ സംഘം ഗവിയിലെ വിവിധയിടങ്ങളിൽ ക്യാംപ് സംഘടിപ്പിച്ച് വിവരശേഖരണം തുടങ്ങിയത്.
ഗവിയിലെ പ്രശ്നങ്ങളറിയാൻ നേരത്തെ എഡിഎമ്മിന്റെ നേതൃത്വത്തിൽ പ്രത്യേക അദാലത്ത് നടത്തിയിരുന്നു. ജാതി സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ സർക്കാരിന്റെ ആനുകൂല്യം പൂർണമായും ഇവർക്ക് നിഷേധിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഗവിയിലെ ഭൂരിഭാഗം കുടുംബങ്ങളും തമിഴ്വംശജരായ അഭയാർഥികളാണ്. ഇവരെ കൂടാതെ തമിഴ്നാട്, പുനലൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരും താമസിക്കുന്നുണ്ട്. മിക്കവർക്കും കുടുംബകാർഡ് ഇല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവർ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ജാതി സർട്ടിഫിക്കറ്റ് നൽകുകയാണ് ക്യാംപിന്റെ ലക്ഷ്യം.
കൊച്ചുപമ്പയിലുള്ളവർക്ക് കൊച്ചുപമ്പ ഇക്കോ ടൂറിസം ഓഫിസിലും ഗവി മീനാറുകാർക്ക് ഗവി കമ്മ്യൂണിറ്റി ഹാളിലുമാണ് ക്യാംപ് ഒരുക്കിയിട്ടുള്ളത്. വിവരശേഖരണത്തിനായി 21 ചോദ്യാവലിയും ഉദ്യോഗസ്ഥർ കൈമാറിയിരുന്നു.