ആലപ്പുഴ ∙ ഞങ്ങളെ പെട്രോളൊഴിച്ചു കത്തിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റു മരണത്തോടു മല്ലിടുമ്പോഴും വേണുവിന്റെയും സുമയുടെയും അധരങ്ങളിൽ നിന്നു വന്ന വാക്കുകൾ ഇത്രമാത്രമാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവൻ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഡോക്ടർമാരോട് ഇരുവരും പറഞ്ഞത് ഇത്രമാത്രം.
വേണുവിന്റെ സഹോദരന്റെ വീട്ടിൽ അടുത്ത ദിവസം വിവാഹമുണ്ട്. ഇവർ വാങ്ങിയ പണം തിരികെ കൊടുക്കേണ്ടതുണ്ട്. അതിനു പണം സംഘടിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു ഇരുവരും. അഞ്ചു ലക്ഷം രൂപയുടെ മൂന്നു ചിട്ടികളാണ് ഇവർ ചേർന്നിരുന്നത്. ഇതിൽ 3.60 ലക്ഷം രൂപയാണ് കിട്ടാനുള്ളത്.
ദമ്പതികൾ കത്തിയമരുന്ന രംഗത്തിന്റെ ഭീതിയിലാണ് കോമന നിവാസികൾ. രാത്രി എട്ടു മണിയോടെയാണ് സംഭവം. സുരേഷിന്റെ വീട്ടിൽ പണം ചോദിച്ച് ഇടയ്ക്ക് ആളുകൾ വരാറുണ്ട്. ഇന്നലെയും തർക്കവും വഴക്കുമുണ്ടായിരുന്നു. ഇതിനിടെയാണ് ദമ്പതികളുടെ മേൽ തീപടർന്നത്.
പൊള്ളലേറ്റ് ഇവരുടെ വാവിട്ടു നിലവിളി കേട്ട് എന്താണ് സംഭവിച്ചതെന്നറിയാതെ പ്രദേശവാസികൾ ഓടി കൂടിയപ്പോഴേക്കും ഇരുവരുടെയും ദേഹത്ത് തീ ആളി പടരുകയായിരുന്നു. നാട്ടുകാർ ഉടൻ പൊലീസിൽ അറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ഏറെ പ്രതീക്ഷയോടെയാണ് ദമ്പതികൾ നാലു വർഷം മുൻപ് ചിട്ടിയിൽ ചേർന്നത്. എന്നാൽ ഇതിനിടെ സുരേഷിന്റെ ചിട്ടി കമ്പിനി പൊട്ടിയെങ്കിലും പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.