ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ച എറണാകുളം ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. രോഗം ബാധിച്ച് മരിച്ച അസം സ്വദേശി താമസിച്ച വീട്ടിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് പ്രതിരോധ മരുന്നുകൾ നൽകി. ഡിഫ്തീരിയ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരും അപകടനില തരണം ചെയ്തു.
ഡിഫ്തീരിയ ബാധിച്ച് മരിച്ച അസംകാരനായ ഇജാബുർ റഹ്മാൻ താമസിച്ചിരുന്ന വീട്ടിലും സമീപത്തെ നൂറ് വീടുകളിലുമാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. രോഗലക്ഷണങ്ങളുമായി ചികിൽസയിൽ കഴിയുന്നവരുമായി സമ്പർക്കം പുലർത്തിയവർക്കും പ്രതിരോധ വാക്സിനുകൾ നൽകി. ആശങ്കപെടേണ്ടതില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി, തൊണ്ടവേദന, വെള്ളം ഇറക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയും വേഗം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിൽസ തേടണമെന്നും നിർദേശമുണ്ട്.
കുട്ടികൾക്ക് എല്ലാ പ്രതിരോധ വാക്സിനുകളും നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മഞ്ഞപ്പിത്തം പടരുന്ന കളമശേരിയിലേയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു