തൃശൂരിലെ അടാട്ട് ഫാർമേഴ്സ് ബാങ്ക് ഭരണസമിതിയെ സസ്പെൻഡ് ചെയ്തതിനെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുന്നു. ബാങ്കിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തെ അനിൽ അക്കര തടസപ്പെടുത്തുന്നൂവെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രി എ. സി.മൊയ്തീന്റെ നേതൃത്വത്തിൽ ബാങ്കിൽ നിന്ന് കോടികൾ പിൻവലിച്ചെന്ന് അനിൽ അക്കരയും ആരോപിച്ചു. ഇതിനിടെ നിരാഹാരസമരം ആറാംദിവസത്തിലേക്ക് കടന്നതോടെ അനിൽ അക്കര എം. എൽ.എയുടെ ആരോഗ്യസ്ഥിതി വഷളായി.
അനിൽ അക്കര എം. എൽ.എ നിരാഹാരസമരം തുടരുന്നതിനിടെ രാഷ്ട്രീയവിശദീകരണ യോഗങ്ങൾ വിളിച്ച് കോൺഗ്രസും സി.പി.എമ്മും ആരോപണ പ്രത്യാരോപണങ്ങളും കടുപ്പിച്ചു.
ബാങ്കിൽ നിന്ന് കൺസ്യൂമർഫെഡിനെന്ന പേരിൽ മന്ത്രി എ.സി.മൊയ്തീന്റെ നിർദേശപ്രകാരം 60 കോടി പിൻവലിച്ചത് നിയമവിരുദ്ധമാണെന്നും അന്വേഷിക്കണമെന്നുമാണ് അനിൽ അക്കരയുടെ പുതിയ ആരോപണം. സഹകരണ സ്ഥാപനങ്ങളെ പിടിച്ചടക്കാനുള്ള ഫാസിറ്റ് നീക്കമാണ് സർക്കാരിന്റേതെന്ന് സമരത്തിന് പിന്തുണയുമായെത്തിയ എം. എം. ഹസൻ കുറ്റപ്പെടുത്തി.
ബാങ്കിൽ 47 കോടിയുടെ അഴിമതി പ്രാഥമികമായി കണ്ടെത്തിയെന്നും തുടരന്വേഷണത്തെ അനിൽ അക്കര തടസപ്പെടുത്തുന്നതെന്തിനാണെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. കൃത്യമായ അന്വേഷണം നടന്നാൽ നിരാഹാരം കിടക്കുന്നവരടക്കം കുടുങ്ങുമെന്ന് സി.പി.എം ജില്ലാ നേതൃത്വവും ആരോപിച്ചു.
എം.എൽ.എയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ർമാർ ആവശ്യപ്പെട്ടെങ്കിലും ആറാംദിനവും നിരാഹാരസമരം തുടരുകയാണ്. ഭരണസമിതിയെ സസ്പെൻഡ് ചെയ്തതിനെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.