തൃശൂരിലെ അടാട്ട് ഫാർമേഴ്സ് ബാങ്ക് ഭരണസമിതിയെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്തിയ അനിൽ അക്കര എം. എൽ.എയെ ആശുപത്രിയിലേക്ക് മാറ്റി. സസ്പെൻഡ് ചെയ്ത ഉത്തരവ് രേഖാമൂലം ലഭിക്കുംവരെ തൃശൂർ മെഡിക്കൽ കോളജിലും സമരം തുടരാനാണ് തീരുമാനം. സഹകരണവകുപ്പിന്റെ നടപടിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.
അനിശ്ചിതകാല നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ അനിൽ അക്കര എം. എൽ.എയുടെ ആരോഗ്യനില തീർത്തും മോശമായി. ആന്തരീകാവയവങ്ങളെയടക്കം ബാധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
ഭരണസമിതിയെ സസ്പെൻഡ് ചെയ്ത സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് ഇതുവരെ രേഖാമൂലം ലഭിച്ചിട്ടില്ല. ഇത് കിട്ടും വരെ ആശുപത്രിയിലും സമരം തുടരും.
സസ്പെൻഡ് ചെയ്ത നടപടിയെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂലവിധിയുണ്ടാകുമെന്ന പ്രതീക്ഷയാണ് സമരം തുടരാനുള്ള മറ്റൊരു കാരണം. സമരത്തിന് പിന്തുണയുമായി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസൻ അടക്കം ഒട്ടേറെ നേതാക്കൾ എത്തിയതോടെ സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ വാഗ്വാദങ്ങൾക്കും കാരണമായിരുന്നു. ബാങ്കിൽ കോൺഗ്രസ് നടത്തിയ കോടികളുടെ വെട്ടിപ്പ് മറക്കാനാണ് എം.എൽ.എയുടെ സമരമെന്നാണ് സി.പി.എം. ആരോപണം.