കോട്ടയം ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളെ ചൊല്ലി കോൺഗ്രസ് കേരളാ കോൺഗ്രസ് പോരു മുറുകുന്നു. ധാരണയ്ക്ക് വിരുദ്ധമായി കോൺഗ്രസ് പ്രവർത്തിച്ചെന്ന ആരോപണവുമായി കേരളാ കോൺഗ്രസ് രംഗത്തെത്തി. ഇക്കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം ആരോപണങ്ങളിൽ കഴമ്പില്ലെന്നും ജില്ലാ പഞ്ചായത്തിലുൾപ്പെടെ നിലിവിലെ സ്ഥിതി തുടരുമെന്നും ഡിസിസി വ്യക്തമാക്കി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ് ഡിസിസി അധ്യക്ഷനായതോടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുണ്ട സാഹചര്യമൊരുങ്ങിയത്. പാമ്പാടി ഡിവിഷനിൽ നിന്ന് വിജയിച്ച സണ്ണി പാമ്പാടിയാണ് പ്രസിഡന്റ് സ്ഥാനാർഥി.നിലവിൽ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും കേരളാ കോൺഗ്രസിന് ആറുംസീറ്റുകളാണുള്ളത്. എൽഡിഎഫിന് ഏഴും പി.സി. ജോർജ് വിഭാഗത്തിന് ഒരു സീറ്റുമുണ്ട്. യുഡിഎഫിലെ ധാരണ പ്രകാരം ആദ്യ രണ്ടര വർഷക്കാലം കോൺസിനും പിന്നീടുള്ള രണ്ടരവർഷം കേരളാ കോൺഗ്രസിനുമാണ് പ്രസിഡന്റ് സ്ഥാനം. സമീപകാലത്ത് നടന്ന ഉപതിഞ്ഞെടുപ്പുകളിൽ കേരളാ കോൺഗ്രസ് ഒറ്റയ്ക്ക് മൽസരിച്ച് വിജയിച്ചതോടെ ഇരുകൂട്ടരും അകൽച്ചയിലായി. ഇതിനിടെ മൂന്നിലവിൽ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം കോൺഗ്രസ് പിന്തുണയോടെ പാസാകുകയും കേരളാ കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാന നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ കാര്യങ്ങൾ വഷളായി.
എന്നാൽ ആരോപണങ്ങളെ കോൺഗ്രസ് നേതൃത്വം നിഷേധിച്ചു. ജില്ലാ പഞ്ചായത്തിൽ നിലവിലെ ധാരണ തുടരുമെന്ന് ഇരുകൂട്ടരും പറയുമ്പോഴും അഭിപ്രായ ഭിന്നതകൾ പ്രകടമാണ്. പ്രത്യേകിച്ച് ജില്ലാ ഘടകങ്ങളിൽ. ഇരുപാർട്ടികളുടെയും നേതൃത്വം ഇനി വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ളതാണ് നോക്കി കാണേണ്ടത്.