തൃശൂർ നഗരത്തിലെ റോഡ് വികസന പദ്ധതികൾ വഴിമുട്ടി. കോർപ്പറേഷൻ സ്ഥലമേറ്റെടുത്ത് നൽകാൻ വൈകുന്നതോടെ വികസന കരാർ റദ്ദാക്കാൻ ഒരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ്. റോഡ് വികസനമില്ലാതായതോടെ മറ്റൊരു ഉൽസവകാലമെത്തുമ്പോളും ഗതാഗത കുരുക്കിൽ ശ്വാസം മുട്ടുകയാണ് യാത്രക്കാർ.
ഒന്ന് രണ്ട് ദിവസമായി തൃശൂർ നഗരം സർവസമയവും ഇങ്ങിനെ കുരുങ്ങിക്കിടക്കുകയാണ്. മധ്യവേനലവധി, വിഷു, ഈസ്്്റ്റർ, പൂരം അങ്ങിനെ നീണ്ട ഒരു ഉത്സവകാലം ആഘോഷിക്കുന്ന തിരക്കിലാണ് നാട്ടുകാർ. ആഘോഷത്തിനായി നഗരത്തിലേക്കിറങ്ങിയാൽ പെട്ടുപോകുന്ന അവസ്ഥയാണ്. സ്വരാജ് റൗണ്ടിൽ നിന്ന് തിരിയുന്ന എല്ലാ റോഡുകളിലും ബ്ളോക്കാണ്. അഞ്ച് മിനിറ്റുകൊണ്ട് സഞ്ചരിച്ചിരുന്ന ഇടങ്ങൾ പിന്നിടാൻ അരമണിക്കൂർ വരെയെടുക്കും.
തൃശൂരിലെ പ്രധാന റോഡായ എം.ജി റോഡിന്റെ വീതി കൂട്ടൽ അടക്കമുള്ള വികസന പദ്ധതികൾ നടപ്പാകാതെ പോകുന്നതാണ് വീണ്ടും വീണ്ടും ഇത്തരം കുരുക്കുകൾ ആവർത്തിക്കാൻ കാരണം. സ്ഥലമേറ്റെടുക്കലിലെ സാങ്കേതിക തടസങ്ങളും എതിർപ്പുകളുമാണ് വികസനം മുടങ്ങാനുള്ള കാരണമായി കോർപ്പറേഷൻ പറയുന്നത്.
സ്ഥലം എം.എൽ.എയായ മന്ത്രി വി. എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥലമേറ്റെടുക്കൽ നടപടിക്ക് അംഗീകാരം നൽകിയിട്ടും വൈകാൻ കാരണം കോർപ്പറേഷന്റെ മെല്ലപ്പോക്കാണെന്ന് ആക്ഷേപമുണ്ട്. ഇതിൽ പ്രതിഷേധിച്ച് നിലവിലേർപ്പെട്ടിരിക്കുന്ന കരാറിൽ നിന്ന് പിൻമാറാനുള്ള ആലോചനയിലാണ് പൊതുമരാമത്ത് വകുപ്പ്.