കൊച്ചി മെട്രോ നിർമാണ കരാറുകാരായ എൽ ആൻഡ് ടി കൺസ്ട്രക്ഷൻസിന്റെ കളമശേരിയിലെ കാസ്റ്റിങ്ങ് യാർഡ് പ്രവർത്തനങ്ങൾ നഗരസഭ തടഞ്ഞു. യാർഡിലേക്കുള്ള വാഹന നീക്കം മൂലം പൊളിഞ്ഞ റോഡ് പുനർനിർമിക്കാത്തതാണ് നഗരസഭയെ ചൊടിപ്പിച്ചത്. എന്നാൽ നഗരസഭ നടപടി മെട്രോ നിർമാണത്തെ ബാധിച്ചിട്ടില്ല.
കളമശേരി പാലക്കാമുകളിലെ എൽ ആൻഡ് ടി യാർഡിന്റെ പ്രവർത്തനമാണ് നഗരസഭ തടഞ്ഞത്. യാർഡിലേക്ക് വലിയ വാഹനങ്ങൾ പതിവായി എത്തുന്നത് മൂലം റോഡ് തകർന്നിരുന്നു. ഇത് പുനർ നിർമിക്കണമെന്ന് നഗരസഭ എൽ ആൻഡ് ടി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ എൽ ആൻഡ് ടി ഈ ആവശ്യം തള്ളിക്കളഞ്ഞു. ഇതോടെയാണ് യാർഡിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനും, യാർഡിലുള്ള യന്ത്രസാമഗ്രികളും വാഹനങ്ങളും തടഞ്ഞിടാനും നഗരസഭ തീരുമാനിച്ചത്.
അതേസമയം യാർഡിന്റെ പ്രവർത്തനം നിലച്ചത് മെട്രോ നിർമാണത്തെ ബാധിക്കില്ലെന്ന് കെ എം ആർ എൽ അറിയിച്ചു. റോഡ് നിർമിച്ച് നൽകേണ്ട ഉത്തരവാദിത്തം എൽ ആൻഡ് ടി കൺസ്ട്രക്ഷൻസിനാണെന്നും കെ എം ആർ എൽ അധികൃതർ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ ഈ മാസം 17 ന് വീണ്ടും ചർച്ച നടത്തും.