വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമക്കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോളജ് പ്രിന്‍സിപ്പല്‍ എച്ച് ഗണേശ്, ചെയര്‍മാന്‍ സുഭാഷ് വാസു എന്നിവര്‍ക്കാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാകുംവരെ അറസ്റ്റു പാടില്ലെന്നും കോടതി ഉത്തരവിട്ടു.
രണ്ടാംവര്‍ഷ വിദ്യാര്‍ഥി കൈത്തണ്ട മുറിച്ചതിനെ തുടര്‍ന്നാണ് കോളജ് പ്രിന്‍സിപ്പല്‍ എച്ച് ഗണേശ് കോളജ് മാനേജ്മെന്‍റ് ചെയര്‍മാന്‍ സുഭാഷ് വാസു എന്നിവര്‍ക്കെതിരെ വള്ളികുന്നം പൊലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി സംസ്ഥാനത്ത് ആരെയും ജയിലിലടയ്ക്കാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കാന്‍ മാറ്റിവച്ചു. ഇന്ന് ഹര്‍ജിക്കാര്‍ ഇരുവര്‍ക്കും ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഗണേശിനും സുഭാഷ് വാസുവിനുമെതിരെ കേസെടുത്തിരുന്നത്. കോളജിന് പുറത്തുപോയി ഭക്ഷണം കഴിച്ചതിന് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്നും വീട്ടില്‍ വിളിച്ചറിയിച്ചെന്നും ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു. മാനേജ്മെന്‍റ് നിരന്തരം പീഡിപ്പിക്കുകയാണെന്നും വിദ്യാര്‍ഥി പറഞ്ഞു. തുടര്‍ന്നാണ് ഇരുവരെയും പ്രതിചേര്‍ത്ത് കേസെടുത്തത്.