അമ്പതു നോമ്പ് ദിനങ്ങളിൽ കേരളത്തിലെ ക്രിസ്തീയ ഭവനങ്ങളിൽ പതിവായി പാടിയിരുന്ന പ്രാർഥനാഗീതമാണ് പുത്തൻ പാന. കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ താണിശേരി ഗ്രാമത്തിൽ വ്യത്യസ്തമായ പുത്തൻ പാന പാരായണം നടന്നു. ആയിരത്തിയഞ്ഞൂറിലേറെയാളുകളാണ് പുത്തൻ പാന പാരായണത്തിനായി തെക്കൻ താണിശേരിയിലെ സെന്റ് സേവ്യേഴ്സ് ദേവാലയത്തിന്റെ മുറ്റത്ത് ഒത്തു ചേർന്നത്.
ഏഴു വയസു മുതൽ 90 വയസു വരെ പ്രായമുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. 1516 പേർ. ഒന്നര മാസം നീണ്ട പരിശീലനത്തിനൊടുവിലാണ് പുത്തൻപാന പാരായണം ചെയ്യാൻ താണിശേരിയിലെ ഗ്രാമവാസികൾ സെൻറ് സേവ്യേഴ്സ് പള്ളിയങ്കണത്തിൽ ഒന്നിച്ചത്.
ക്രിസ്തുമത പ്രചാരകനായ അർണോസ് പാതിരി ക്രിസ്തുവിന്റെ ജീവിതം ആസ്പദമാക്കി മൂന്നു നൂറ്റാണ്ടു മുമ്പെഴുതിയ പ്രാർഥനാഗീതമാണ് പുത്തൻപാന. അമ്പതു നോമ്പ് കാലത്ത് ക്രിസ്തീയ ഭവനങ്ങൾ പതിവായി പാരായണം ചെയ്തിരുന്ന പുത്തൻ പാനയുടെ ചരിത്രവും പ്രാധാന്യവും പുതിയ തലമുറയെ അറിയിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു മെഗാ പുത്തൻ പാനപാരായണമെന്ന പേരിൽ നാട്ടുകാരുടെ കൂട്ടായ്മ സംഘടിപ്പിച്ചത്.
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സിൽ ഇടം നേടിയ കൂട്ടായ്മ ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാട നടക്കം ഒട്ടേറെ പ്രമുഖരും കൂട്ടായ്മയുടെ ഭാഗമായി.