സംസ്ഥാന സർക്കാർ നെല്ല് സംഭരിക്കാത്തത് കാരണം ആയിരത്തിയഞ്ഞൂറ് ക്വിന്റൽ െനല്ല് കെട്ടിക്കിടന്നു നശിക്കുന്നു. ഗുണനിലവാരമില്ലെന്നെ പേരിലാണ് വൈക്കം മേഖലയിൽ എഴുപത്തിയഞ്ചിലധികം കർഷകരുടെ അധ്വാനത്തെ സിവിൽ സപ്ലൈസ് അവഗണിച്ചത്.
വാഴമന മാനാപ്പള്ളി പാടത്തെ 1500 ക്വിന്റൽ കൊയ്തെടുത്ത നെല്ലാണ് ഇരുപത് ദിവസമായി പാടത്ത് കിടക്കുന്നത്. യഥാസമയം ഒാരുമുട്ടുകൾ ഇടാത്തതിനാൽ ഉപ്പുവെള്ളം കയറി നെല്ലിന് ഗുണനിലവാരം നഷ്ടപ്പെട്ടു എന്നാണ് രണ്ടാഴ്ച മുമ്പ് സാമ്പിൾ പരിശോധിച്ച സിവിൽ സപ്ലൈസിന്റെ കണ്ടെത്തൽ, ഇതോടെ സംഭരണ ചുമതലയുള്ള സ്വകാര്യമില്ലൂകാർ ക്വിൻറലിന് 28 kg കിഴിവ് വേണമെന്ന് ആവശ്യപ്പെട്ടതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.സാധാരണ നിലയിൽ ഒരു ക്വിന്റൽ നെല്ലിന് വെറും മുന്നു കിലോഗ്രാം കിഴിവ് നൽകുമ്പോഴാണ് മില്ലുകാരുടെ ഈ തീവെട്ടിക്കൊള്ള. തോടുകളിൽ ഉപ്പുവെള്ളം കയറിയശേഷം ഓരു മുട്ടുകൾ ഇട്ടതിനാൽ നല്ല വെള്ളം കയറ്റാൻ കഴിയാതെ വന്നതുകൊണ്ട് നെല്ലിലുണ്ടായ ചെറിയ തൂക്കകുറവിന്റെ പേരിലാണ് സ്വകാര്യ മില്ലുകൾ കർഷകരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. അതും കർഷകരുടേതല്ലാതുള്ള കാരണമായിട്ടും. പൊതുമേഖലയിലുള്ള , വെച്ചൂർ മോഡേൺ റൈസ് മില്ലും ഇതിനു കൂട്ടുനിൽക്കുന്നുവെന്നാണ് ആക്ഷേപം.
സമീപപ്രദേശങ്ങളിൽ മിക്കവരും നെൽകൃഷി ഉപേക്ഷിച്ചിട്ടും മുടങ്ങാത കൃഷിയിറക്കുന്ന ഇവർക്ക് ഇപ്പോൾ നിത്യവൃത്തിയ്ക്ക് പോലും വകയില്ലാതായി. നെല്ല് കൊയ്തെടുത്തശേഷം പെയ്ത വേനൽ മഴയും കർഷകരെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. പാടത്ത് വെള്ളം നിറഞ്ഞു തുടങ്ങിയതിനാൽ ഈർപ്പം തട്ടാതെ ഇവ സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കർഷകർ സർക്കാർ സഹായം ആവശ്യപ്പെടുന്നത്. മഴ കടുത്തതോടെ നെല്ല് ചാക്കുകളിലാക്കി ചുമന്ന് മാറ്റാനുള്ള തത്രപ്പാടിലാണ് ഇവർ.നഷ്ടം സഹിച്ചാണെങ്കിലും 12 kg വരെ കിഴിവ് നൽകാൻ കർഷകർ തയ്യാറാണെങ്കിലും സഹായിക്കാൻ ഒരു സർക്കാർ സംവിധാനവും ഇടപെടുന്നില്ല എന്നാണ് പരാതി.