തൃശൂര്‍ എരുമപ്പെട്ടിയിലെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്ക് പിന്നിൽ ഭൂമാഫിയയുടെ ഭീഷണിയെന്ന് ബന്ധുക്കൾ. കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ നീക്കത്തിൽ മനംമടുത്താണ് ആത്മഹത്യയെന്ന് സഹോദരങ്ങൾ പരാതി നൽകി.
എരുമപ്പെട്ടിക്ക് സമീപം കടങ്ങോട് കൊട്ടിലിൽ വീട്ടിൽ സുരേഷ്കുമാർ, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാഖി എന്നിവരെയാണ് ഒരാഴ്ച മുൻപ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറിൽ വീണെങ്കിലും മൂത്തമകൾ വൈഷ്ണവി മാത്രം രക്ഷപെട്ടു. ഭാര്യയെയും മക്കളെയും കിണറ്റിലിട്ട ശേഷം ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്ക് സുരേഷ്കുമാറിനെ തള്ളിയിട്ടത് എരുമപ്പെട്ടി സ്വദേശികളായ ഭൂമാഫിയയുടെ ഉപദ്രവമാണെന്നാണ് ബന്ധുക്കളുടെ പരാതി.
ബാങ്ക് ലോണടക്കം സുരേഷ്കുമാറിന് 60 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. ജപ്തി നടപടികളാരംഭിച്ചതോടെ വീടും പുരയിടവും വിറ്റ് കടംവീട്ടാൻ ശ്രമിച്ചു. ഒരു കോടിയോളം വിലവരുന്ന വസ്തുക്കൾ വെറും 40 ലക്ഷം രൂപയ്ക്ക് വാങ്ങാൻ ഭൂമാഫിയ ശ്രമിച്ചു. ഇതിന് തയാറാകാതിരുന്നതോടെ പിന്നീടെത്തിയ കച്ചവടമെല്ലാം ഇവർ തടസപ്പെടുത്തി. പലപ്പോഴും വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഒടുവിൽ കടംവീട്ടാൻ മറ്റ് മാർഗമില്ലാതെയാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഏഴ് പേരുടെ പേരുകളടക്കമാണ് തൃശൂർ റൂറൽ എസ്. പിക്കടക്കം പരാതി നൽകിയിരിക്കുന്നത്.