അവഗണനമൂലം നാശത്തിലേക്ക് നീങ്ങുന്ന എറണാകുളം ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. കാത്ത് ലാബും ഡയാലിസിസ് യൂണിറ്റ് അടക്കമുള്ള ചികില്‍സാസൗകര്യങ്ങളൊരുക്കും. കിടക്കകളുടെ എണ്ണംകൂട്ടാനും ശസ്ത്രക്രിയാ സൗകര്യമുള്ള ഐ.സി.യു തുടങ്ങാനും ആശുപത്രി വികസന സമിതി തീരുമാനിച്ചു. നാട്ടുവാർത്ത ഇംപാക്ട്.
ഉദ്യോഗമണ്ഡൽ ഇ.എസ്.ഐ ആശുപത്രിയുടെ ശോചനീയാവസ്ഥയും രോഗികൾ അനുഭവിക്കുന്ന ദുരിതവും വ്യക്തമാക്കിയ മനോരമ ന്യൂസ് വാർത്താപരമ്പരയെ തുടർന്ന് ചേർന്ന വികസന സമിതിയാണ് സമഗ്രമാറ്റത്തിന് പ്രോജക്ട് തയാറാക്കിയത്. ഹൃദ്രോഗികൾക്കുളള കാത്ത് ലാബ് , ഡയാലിസീസ് യൂണിറ്റ്, ഗാസ്ട്രോ എൻട്രോളജി, ഒപ്താൽമോളജി, പഞ്ചകർമ്മ യൂണിറ്റ് തുടങ്ങി വിദഗ്ദ ചികിത്സാ സൗകര്യങ്ങൾ ഉടൻ ഒരുക്കും. ഇവയെല്ലാം ചേർന്ന സൂപ്പർ സ്പെഷ്യാൽറ്റി ബ്ളോക് ആദ്യഘട്ടത്തിൽ നിർമിക്കാനാണ് തീരമാനം.
ഓപ്പറേഷൻ സൗകര്യമുള്ള ഐ.സി യൂണിറ്റില്ലാത്തത് പല അടിയന്തിരസാഹചര്യങ്ങളിലും ആശുപത്രിയെ നോക്കുകുത്തിയാക്കാറുണ്ട്. അതിന് പരിഹാരമായി ഐ.സിയൂണിറ്റ് ആരംഭിക്കും. കിടത്ത് ചികിത്സക്കുള്ള കിടക്കകളുടെയെണ്ണം 135 ൽ നിന്ന് 200 ആയി വർധിപ്പാക്കാനും പദ്ധതി തയാറാക്കി. സംസ്ഥാനത്ത് ഏറ്റവും അധികം വരുമാനമുള്ള ഇ.എസ്.ഐ കോർപ്പറേഷൻ ആശുപത്രിയയതിനാൽ വികസനഫണ്ടിന് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കരുതുന്നു.
ഡെൽഹിയിലെ ഇ.എസ്.ഐ കോർപ്പറേഷൻ കേന്ദ്ര ഓഫീസിൽ നിന്ന് അന്തിമ അനുമതി ലഭിച്ചാലുടൻ ഘട്ടം ഘട്ടമായി നിർമാണം ആരംഭിക്കാനാണ് തീരുമാനം.