മുഖം തിരിച്ചുതന്ന ആശുപത്രിയിലേക്ക് ആറു വർഷത്തിനുശേഷം അഭയ് കുമാർ വീണ്ടുമെത്തി. അഞ്ചാം വയസ്സിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുഖത്തിന്റെ ഭൂരിഭാഗവും മുറിഞ്ഞുപോയ അഭയ് കുമാറിനെ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണു ജീവിതത്തിലേക്കു തിരികെയെത്തിച്ചത്.
പത്തനംത്തിട്ട തലച്ചിറ മയിലാടുംപാറ വീട്ടിൽ ജി. വിജയകുമാറിന്റെയും, ഷീബയുടെയും ഇളയ മകനായ അഭയിന് ആറു വർഷം മുൻപ് ആറന്മുളയിലാണ് അപകടമുണ്ടായത്.
ബന്ധുവിന്റെ വീട്ടിലേക്കു പോകുമ്പോൾ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുഖത്തെ ഭൂരിഭാഗം തൊലിയും മാംസം, മോണ, പല്ല്, എല്ല്, ചുണ്ട്, മൂക്ക്, നെറ്റി എന്നിവയുൾപ്പടെയുള്ള ഭാഗങ്ങളും മുറിഞ്ഞുപോയി.
അഭയിനെ സ്പെഷലിസ്റ്റ് ആശുപത്രിയിൽ എത്തിച്ചശേഷമാണു മുറിഞ്ഞ അവയവങ്ങൾ അപകടസ്ഥലത്തു പരിശോധന നടത്തി പൊലീസുകാർ കൊണ്ടുവന്നത്. പ്ലാസ്റ്റിക് സർജൻ ഡോ. ആർ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്നു ശസ്ത്രക്രിയ നടത്തിയത്. മൂന്നു മാസങ്ങൾക്കുശേഷം അഭയ് ആശുപത്രി വിട്ടു.
ഇന്നലെ തിരിച്ചെത്തുമ്പോൾ അഭയ് കുമാറിന്റെ മുഖത്ത് അപകടത്തിന്റെ ചില പാടുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. വലതു കവിൾ അൽപം തടിച്ചിട്ടുണ്ട്.
കൂടുതൽ മുഖഭംഗി വീണ്ടെടുക്കാൻ കുറച്ചുകൂടി മുതിർന്നശേഷം പ്ലാസ്റ്റിക് സർജറി നടത്തിയാൽ മതിയെന്നാണു ഡോക്ടർമാരുടെ ഉപദേശം.
ആശുപത്രി ഡയറക്ടർ ഡോ. കെ.ആർ. രാജപ്പൻ, ഡോ. ആർ. ജയകുമാർ എന്നിവർ അഭയിനെയും മാതാപിതാക്കളെയും സ്വീകരിച്ചു.