കൊച്ചിയിൽ ചലച്ചിത്ര നിർമാതാവ് സുബൈറിനെ ആക്രമിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. ഇവർക്കൊപ്പമുള്ള ആറുപേരെ പൊലീസ് തിരയുന്നുണ്ട്. മദ്യപിച്ചെത്തിയ സംഘം സ്വകാര്യ ഹോട്ടലിൽ വച്ച് ഇന്നലെ രാത്രിയാണ് സുബൈറിനെ ആക്രമിച്ചത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഇന്നലെ ഉച്ച മുതൽ മദ്യപിക്കുകയായിരുന്ന യുവാക്കളുടെ സംഘമാണ് ചലച്ചിത്ര നിർമാതാവ് സുബൈറിൻരെ തലയടിച്ച് പൊട്ടിച്ചത്. ഹോട്ടലിലെ സുരക്ഷാജീവനക്കാരനെ കൈയ്യേറ്റം ചെയ്ത യുവാക്കളെ ഇതേ ഹോട്ടലിലുണ്ടായിരുന്ന ചലച്ചിത്ര പ്രവർത്തകരുടെ സംഘം ചോദ്യം ചെയ്തു. ഇതിനിടെ സ്ഥലത്തെത്തിയ നിർമാതാവ് സുബൈറിനെ നോ പാർക്കിങ് ബോർഡുപയോഗിച്ച് അക്രമിസംഘം അടിക്കുകയായിരുന്നു. കേസിൽ വരാപ്പുഴ സ്വദേശി ആൻറണി, എസ്ആർഎം റോഡിൽ താമസിക്കുന്ന മുഹമ്മദ് ഇഷാം, മാമഗംലം സ്വദേശി കാൾട്ടൻ പരാമേൽ, അയ്യപ്പൻ കാവ് സ്വദേശി ഹെൻറിക് മെൻറസ് എന്നിവരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ്.
ബാംഗ്ലൂരിൽ നിന്ന് എത്തിയ സുഹൃത്തിനൊപ്പം ആഘോഷിക്കുകയായിരുന്ന യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയിൽ േനരിയ പൊട്ടലുണ്ടായ സുബൈർ ആശുപത്രിയിൽ ചികിത്സയിലാണ്.